തിരുവനന്തപുരം : കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഐ.എൻ.റ്റി.യു.സി. മത്സരിക്കാൻ ആളെ കിട്ടാതെ വരുന്ന സ്ഥലങ്ങളിൽ മറ്റു മാർഗമില്ലാത്തതുകൊണ്ട് മാത്രമാണ് തൊഴിലാളികളെ കോൺഗ്രസ് പരിഗണിക്കുന്നതെന്നു സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. കോൺഗ്രസ് ഇതുവരെ ഐ.എൻ.റ്റി.യു.സിയുടെ ശക്തി തിരിച്ചറിഞ്ഞിട്ടില്ലെന്നും കരുണാകരനു ശേഷം കോൺഗ്രസിൽ തൊഴിലാളികൾക്ക് പ്രാധാന്യം നൽകിയിട്ടില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
മത്സരിക്കാനാളില്ലാത്ത സ്ഥലങ്ങളിൽ മാത്രമാണ് തൊഴിലാളി സംഘടനാ നേതാക്കളെ കോൺഗ്രസ് പരിഗണിച്ചിട്ടുള്ളത്. ഐ.എൻ.റ്റി.യു.സിയ്ക്ക് ശക്തമായ അടിത്തറയുള്ള തൊഴിലാളി കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലുമുണ്ട്. ഇതു തിരിച്ചറിഞ്ഞാൽ കോൺഗ്രസിന് തന്നെയാണ് ഗുണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനുള്ള ചർച്ചകൾ ആരംഭിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഐ.എൻ.റ്റി.യു.സി രംഗത്തെത്തിയത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ട സമിതിയുടെ അധ്യക്ഷനായി മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തെരഞ്ഞെടുത്തതിന് വിമർശനവുമായി ആർ ചന്ദ്രശേഖരൻ തന്നെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവിനെ എഴുതിത്തള്ളാൻ ആകില്ലെന്നും ചെന്നിത്തലയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണമെന്നും തെരഞ്ഞെടുപ്പിൽ എല്ലാ ജില്ലയിൽ നിന്നും ഐൻടിയുസിക്ക് പ്രാതിനിധ്യം വേണം. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമുണ്ടെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കിയിരുന്നു.