തിരുവനന്തപുരം : ഇഡിയുടേയും സഹകരണ വകുപ്പിൻ്റെയും അന്വേഷണം നടക്കുന്നുണ്ടെങ്കിലും കണ്ടല ബാങ്കിലെ നിക്ഷേപകർ ഇപ്പോഴും പെരുവഴിയിൽ. ബാങ്കിലും സഹകരണ രജിസ്ട്രാറുടെ ഓഫീസും കയറിയിറങ്ങുമ്പോഴും പണം എന്ന് നൽകുമെന്ന് ആരും നിക്ഷേപകർക്ക് ഉറപ്പ് നൽകുന്നില്ല. ബാങ്കിൽ നിന്നും നൽകിയ വൻ വായ്പകൾ പോലും തിരിച്ചു പിടിക്കാൻ ഇതേ വരെ അഡ്മിനിസ്ട്രേറ്റർക്ക് കഴിഞ്ഞില്ല. സഹകരണ ജോയിന്‍റ് രജിസ്ട്രാറെ കാണാനെത്തിയ നിക്ഷേപ സംഘത്തിലുള്ള ഒരാളായിരുന്നു രമ്യ. 35 ലക്ഷമാണ് കണ്ടല ബാങ്കിൽ നിക്ഷേപിച്ചത്. അമ്മയുടെ ശസ്ത്രക്രിയക്കായി പണത്തിനായി ബാങ്ക് കയറിയിറങ്ങി മടുത്തുവെന്ന് രമ്യ പറയുന്നു.
സ്ഥലം വിറ്റ് കിട്ടിയ പണമാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്നും മകളുടെ വിവാഹാവശ്യത്തിന് പണം തിരികെ ചോദിച്ചിട്ടും കിട്ടാതായതോടെ വിവാഹം മുടങ്ങിയെന്ന് നിക്ഷേപക സ്മിത പറയുന്നു. കണ്ടല ബാങ്കിലെ ഓരോ നിക്ഷേപകന്‍റെയും അവസ്ഥ ഇതാണ്. ആവശ്യങ്ങള്‍ക്ക് പോലും സ്വന്തം പണം തിരികെ ലഭിക്കുന്നില്ല. 173 കോടി രൂപയാണ് കണ്ടല ബാങ്ക് നിക്ഷേപകർക്ക് തിരികെ നൽകേണ്ടത്. അനധികൃതമായ കൊടുത്തിട്ടുള്ള വായ്പകള്‍ ഉള്‍പ്പെടെയുള്ളത് 68 കോടി. അതായത് വായ്പ തിരിച്ചു പിടിച്ചാലും നിക്ഷേപർക്ക് കൊടുക്കാനുള്ള പണമുണ്ടാകില്ല. ബാക്കി പണമെല്ലാം വകമാറ്റി ചെലവഴിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.





























