ടെഹ്റാൻ: ശ്രീലങ്കയിലെ ഗാലെ തീരത്തു നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെ വെച്ച് തങ്ങളുടെ ഐറിസ് ദേന എന്ന യുദ്ധക്കപ്പൽ അമേരിക്കൻ അന്തർവാഹിനി മുക്കിയ സംഭവം ‘യുദ്ധക്കുറ്റ’മാണെന്ന് ഇറാൻ. മാർച്ച് 4-ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികർക്ക് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി ആദരാഞ്ജലികൾ അർപ്പിച്ചു. അമേരിക്കയുടെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാനിലെ ജനങ്ങൾ ഇത് മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജന്മനാട്ടിൽ നിന്ന് ഏറെ ദൂരെ മാർച്ച് 4-ന് വീരമൃത്യു വരിച്ച ഐറിസ് ദേന കപ്പലിലെ നാവികരെ ഞങ്ങൾ ആദരിക്കുന്നു. ഇന്ത്യൻ നാവിക സേനയുടെ ക്ഷണപ്രകാരം ഒരു സംയുക്ത നാവികാഭ്യാസത്തിനും തുറമുഖ സന്ദർശനത്തിനുമായി എത്തിയതായിരുന്നു ദേന.
ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരത്തിനടുത്ത് വെച്ച് അമേരിക്ക നടത്തിയ ഈ ക്രൂരമായ ആക്രമണം ഒരു യുദ്ധക്കുറ്റമാണ്. അതിലും മോശമായ കാര്യം, നാവികരുടെ രക്ഷാപ്രവർത്തനം അമേരിക്ക മനഃപൂർവം തടസ്സപ്പെടുത്തി എന്നതാണ്. ഈ നടപടി യുഎൻ പൊതുസഭയുടെ 3314-ാം പ്രമേയം അനുസരിച്ച് ഒരു കടന്നാക്രമണം മാത്രമല്ല, ജനീവ കൺവെൻഷൻ II (1949), അഡീഷണൽ പ്രോട്ടോക്കോൾ I (1977) എന്നിവയുൾപ്പെടെയുള്ള യുദ്ധ നിയമങ്ങളുടെ ഗുരുതരമായ ലംഘനം കൂടിയാണ്. ഈ ഹീനമായ കുറ്റകൃത്യം ഇറാനിലെ ജനങ്ങൾ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല.- ഇസ്മായിൽ ബഖായി എക്സിൽ കുറിച്ചു.





























