കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കിടക വാവൂട്ടും 1001 മുറുക്കാൻ സമർപ്പണവും നടന്നു. 999 മലകളുടെ ഗുരു കാരണവന്മാർക്കും പാരമ്പര്യം കാത്തുസൂക്ഷിച്ച പിതൃക്കൾക്കും ദീപനാളവും അന്നവും വെള്ളവും സമർപ്പിച്ചാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് 1001 മുറുക്കാൻ സമർപ്പണം, 1001 കരിക്ക് പടേനി, ബലി തർപ്പണം, ആദ്യ ഉരു മണിയൻ പൂജ, പർണ്ണശാല പൂജ, പിതൃ പൂജ, ആശാൻ പൂജ, അഷ്ടനാഗ പൂജ, ആയില്യം പൂജ, വാവൂട്ട് എന്നിവയും നടന്നു. ഭൂമി പൂജ, വൃക്ഷസംരക്ഷണ പൂജ, ജലസംരക്ഷണ പൂജ, സമുദ്ര പൂജ എന്നിവയിലൂടെ പ്രകൃതിയോടുള്ള കൃതജ്ഞതയും പിതൃസ്മരണയും ഒരുമിപ്പിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അച്ചൻകോവിൽ നദിയിലെ സ്നാനഘട്ടത്തിൽ വിശേഷാൽ പൂജയും പിണ്ഡ സമർപ്പണവും നടത്തി.
ഉപസ്വരൂപ പൂജ, വാനരയൂട്ട്, മീനൂട്ട്, പ്രഭാതവന്ദനം, ദീപനമസ്കാരം, നാഗപൂജ, ആയില്യം പൂജ, കരിക്ക് അഭിഷേകം, മഞ്ഞൾ നീരാട്ട്, പാലഭിഷേകം, പർണ്ണശാല പൂജ, പിതൃപൂജ, ആശാൻ പൂജ എന്നിവയ്ക്ക് ശേഷം വൈകുന്നേരം വിശേഷാൽ വാവൂട്ട് ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയതുമായ കാർഷികവിളകളും കാട്ടുവിളകളും തേക്കില, പുന്നയില, മലവാഴയില എന്നിവയിൽ സമർപ്പിച്ചു. വറപൊടി, തെണ്ട്, തെരളി, കലശം, കരിക്ക് എന്നിവ ഉൾപ്പെടുത്തി വിശേഷാൽ വാവൂട്ട് പൂജയും തുടർന്ന് പിതൃമോക്ഷ പ്രാപ്തിക്കായി വാവൂട്ടി ഗുരുതി പൂജയും നടന്നു. കർക്കിടക വാവ് ചടങ്ങുകൾക്കായി വിവിധ സർക്കാർ വകുപ്പുകൾ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.






























