വാഷിംഗ്ടൺ: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്സ് നാവികസേന നടത്തിയ മിസൈൽ ആക്രമണത്തിൽ തങ്ങളുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ പ്രവർത്തനരഹിതമായെന്ന ഇറാന്റെ അവകാശവാദം അമേരിക്ക നിഷേധിച്ചു. ഗൾഫ് സമുദ്രത്തിൽ നിന്ന് കപ്പൽ പിൻവാങ്ങിയെന്ന പ്രസ്താവന തെറ്റാണെന്നും അമേരിക്കൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുടെ ഭാഗമായി യുഎസ്എസ് എബ്രഹാം ലിങ്കൺ ഇപ്പോഴും മേഖലയിൽ സജീവമാണെന്ന് യുഎസ് വൃത്തങ്ങൾ അറിയിച്ചു. ഇറാൻ സൈന്യം അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഒമാൻ കടലിൽ വെച്ച് യുഎസ്എസ് എബ്രഹാം ലിങ്കണെ ലക്ഷ്യമിട്ടതായാണ് ഇറാൻ അവകാശപ്പെടുന്നത്.
ഇറാന്റെ സമുദ്രാതിർത്തിയിൽ നിന്ന് ഏകദേശം 340 കിലോമീറ്റർ അകലെ വെച്ചായിരുന്നു ആക്രമണം നടന്നതെന്നാണ് ഇറാന്റെ പ്രസ്താവനയിൽ പറയുന്നത്. ആക്രമണശേഷം അമേരിക്കൻ കപ്പൽ വേഗത്തിൽ പ്രദേശം വിട്ടെന്നും ഇറാൻ അവകാശപ്പെട്ടു. അമേരിക്കയുടെ വിമാനവാഹിനിക്കപ്പലിന് വളരെ അടുത്ത് ഇറാനിയൻ കപ്പൽ സഞ്ചരിച്ചപ്പോൾ അമേരിക്കൻ സൈന്യം വെടിയുതിർത്തതായും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വെടിവെപ്പിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിലവിലുള്ള സംഘർഷാവസ്ഥ ഈ പുതിയ സംഭവവികാസത്തോടെ വർധിക്കാൻ സാധ്യതയുണ്ട്.





























