ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും ഇടതുപക്ഷത്തിന്റെ കുട്ടയില്‍ ഇട്ടുകൊടുത്തിട്ട് നാറാണത്ത് ഭ്രാന്തനെപ്പോലെ ചിരിച്ചവര്‍ ഇന്ന് അടൂര്‍ പ്രകാശിനെതിരെ വീണ്ടും വരുമ്പോള്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് കോന്നിയിലെ വോട്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു
കോന്നി : അടൂര്‍ പ്രകാശിനെ വെട്ടിനിരത്തി കോന്നിയില്‍ മത്സരിക്കാമെന്ന് ആരും മോഹിക്കേണ്ടെന്ന് ശക്തമായ ഭാഷയില്‍ പ്രതികരണവുമായി മണ്ഡലത്തിലെ പ്രവര്‍ത്തകര്‍. പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് കോന്നിയിലും പത്തനംതിട്ടയിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കോന്നിയിൽ അടൂർ പ്രകാശിനെ തഴഞ്ഞ് ഹൈക്കമാൻഡ് ആരെ ഇറക്കിയാലും കോന്നിയിൽ പ്രകാശം പരക്കില്ലെന്നും അടൂർ പ്രകാശിനെയും കെ സുധാകരനെയും ഒഴിവാക്കിയാൽ പ്രത്യാഘാതം ചെറുതാകില്ലെന്നുമാണ് പോസ്റ്ററിലുള്ളത്. ഈഴവ സമുദായത്തെ തഴഞ്ഞാൽ കോൺഗ്രസിന് കനത്ത പ്രത്യാഘാതം ഉണ്ടാകും. പത്തനംതിട്ട ഡിസിസി ഓഫീസിന്റെ വാതിലിലും പരിസരങ്ങളിലും പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ട്.
കോന്നി എം.എല്‍.എ ആയിരിക്കെ ആറ്റിങ്ങല്‍ എന്ന ചുവപ്പുകോട്ടയിലേക്ക് അടൂര്‍ പ്രകാശിനെ തള്ളിവിട്ടത് പി.ജെ.കുര്യന്‍ ഉള്‍പ്പെടെയുള്ളവരുടെ കൃത്യമായ അജണ്ടയായിരുന്നു. ഇതിന് കൂട്ടുനിന്നത് അന്നത്തെ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ളവരാണ്. ഇവരുടെ രഹസ്യ അജണ്ട പാര്‍ട്ടി തീരുമാനമായി അടൂര്‍ പ്രകാശിന്റെമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ആറ്റിങ്ങലില്‍ തോറ്റ് തുന്നംപാടി രാഷ്ട്രീയ വനവാസത്തിനു വിടാനായിരുന്നു ഇവരുടെ പദ്ധതി. അതിനുവേണ്ടി പത്തനംതിട്ട ജില്ലയില്‍ യു.ഡി.എഫിന് ഉണ്ടായിരുന്ന ഒരേയൊരു മണ്ഡലമായ കോന്നി ബലികൊടുത്തു.
ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും ഇടതുപക്ഷത്തിന്റെ കുട്ടയില്‍ ഇട്ടുകൊടുത്തിട്ട് നാറാണത്ത് ഭ്രാന്തനെപ്പോലെ ചിരിച്ചവര്‍ ഇന്ന് അടൂര്‍ പ്രകാശിനെതിരെ വീണ്ടും വരുമ്പോള്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് കോന്നിയിലെ വോട്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോണ്‍ഗ്രസ് നേതാക്കളായ ചേട്ടന്‍ ബാവയും അനിയന്‍ ബാവയും കോന്നിയില്‍ വട്ടമിട്ടു പറക്കുകയാണെന്നും കോന്നിയില്‍ നിന്നും ജയിച്ച് എം.എല്‍.എ ആകാമെന്നുള്ളത് വ്യാമോഹമാണെന്നും കോന്നിയിലെ കോണ്‍ഗ്രസ് അനുഭാവികളും പറയുന്നു.





























