തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിന് പിന്നാലെ മമ്മൂട്ടി നേരിട്ട സൈബർ ആക്രമണത്തില്‍ മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറഞ്ഞതിനെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി പ്രേംകുമാര്‍. മഹാനടന് ഒരു നീതിയും, ചെറിയ നടനായ എന്നോട് മറ്റൊരു നീതിയുമാണ് മുഖ്യമന്ത്രി കാണിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി, സാധാരണ മനുഷ്യരോട് മറ്റൊരു നീതി. ആ ഇരട്ടനീതി തന്നെയാണ് സാഹിത്യ അക്കാദമി ചെയർമാനോടും മഹാനടനോടും കാണിച്ച സമീപനവും, എന്നോട് കാണിക്കുന്ന സമീപനവും വ്യക്തമാക്കുന്നത്. മഹാനടനുമായി എനിക്ക് ഒരു താരതമ്യവും ഇല്ലെന്നും ഞങ്ങൾ തമ്മിൽ അജഗജാന്തരം ഉണ്ടെന്നും അറിയാം. എങ്കിലും മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു “ചെറിയ നടൻ” ആണ് ഞാനും- അദ്ദേഹം പറഞ്ഞു.
തുല്യനീതി ഉറപ്പുള്ള നാട്ടിൽ എന്നോടും മാപ്പ് പറയണമെന്ന് പറയാനുള്ള അഹങ്കാരം എനിക്കില്ല. പക്ഷേ ‘ഈ പാവപ്പെട്ടവനെ ഇനി ഉപദ്രവിക്കരുതെന്ന്’ ഒരു വാക്കെങ്കിലും ആ സൈബർ പോരാളികളോട് ദയവായി അങ്ങ് പറയണം”- അദ്ദേഹം വ്യക്തമാക്കി.





























