ജറുസലേം: ഇറാന്റെ മിന്നലാക്രമണം കാര്യമായ നാശനഷ്ടങ്ങളില്ലാതെ പ്രതിരോധിക്കാൻ ഇസ്രയേലിനെ സഹായിച്ചത് ശക്തമായ വ്യോമപ്രതിരോധസംവിധാനങ്ങളുടെ മികവെന്ന് റിപ്പോർട്ടുകൾ. അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളുമാണ്. അതിൽ 99 ശതമാനവും തടഞ്ഞെന്ന് ഇസ്രയേൽ അവകാശപ്പെടടുകയും ചെയ്തു. 170 ഡ്രോണുകൾ, 30 ക്രൂസ് മിസൈലുകൾ, 120 ബാലിസ്റ്റിക് മിസൈലുകൾ എന്നതാണ് കൃത്യമായ കണക്കെന്ന് ഇസ്രയേൽ സേനാവക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. എന്നാൽ, അതിൽ ചുരുക്കം എണ്ണം മാത്രമാണ് അതിർത്തിക്കുള്ളിൽ കടന്നത്. ആക്രമണത്തിൽ ഇസ്രയേലിന്റെ ഒരു വ്യോമതാവളത്തിന് ചെറുതായി കേടുപാടുകൾ പറ്റി. 10 ബാലിസ്റ്റിക് മിസൈലുകളെ തകർത്തത് പോർവിമാനങ്ങളാണ്.
ആക്രമണസമയത്ത് ജറുസലേമിലും ടെൽഅവീവിലും സൈറണുകൾ നിലയ്ക്കാതെ മുഴങ്ങിയിരുന്നു. തെക്കൻ ഇസ്രയേൽ, വടക്കൻ ഇസ്രയേൽ, വെസ്റ്റ്ബാങ്കിന്റെ വടക്കൻഭാഗം, ജോർദാൻ അതിർത്തിയോടുചേർന്ന ചെങ്കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ടായി. ഗോലാൻ കുന്നുകൾ, സിറിയൻ, ലെബനീസ് അതിർത്തിപ്രദേശങ്ങൾ, നെവാതിം, ഡിമോണ, എയ്‌ലറ്റ് തുടങ്ങിയ നഗരങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഇസ്രയേലികളോട് ഒഴിഞ്ഞ പ്രദേശങ്ങളിലേക്ക് മാറാൻ സൈന്യം മുന്നറിയിപ്പുനൽകി. സ്കൂളുകൾ അടച്ചു. പൊതു ഇടങ്ങളിൽ കൂട്ടംചേരൽ വിലക്കിയിട്ടുണ്ട്.