തെഹ്റാൻ: ഇറാൻ-യു.എസ് സംഘർഷത്തിൽ രണ്ടാംഘട്ട സമാധാന ചർച്ച നടക്കാനിരിക്കെ ഇറാൻ വ്യോമപാത ഭാഗികമായി തുറന്നതായി സിവിൽ എവിയേഷൻ അതോരിറ്റി അറിയിച്ചു. ഐ.ആർ.ഐ.ബി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാന ടിക്കറ്റുകൾ ആവശ്യക്കാർക്ക് ലഭ്യമാക്കുമെന്നും ഐ.ആർ.ഐ.ബി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിൽ നിന്നുള്ള വ്യോമപാതകളാണ് തുറന്നത്. അതേസമയം സമാധാന ചർച്ചക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ മൂന്ന് ദിവസത്തെ തെഹ്‌റാൻ സന്ദർശനം പൂർത്തിയാക്കി.
സമാധാന ചർച്ചയുടെ ഭാഗമായി ഇറാനിലെ ഉന്നത നേതാക്കളുമായി അദ്ദേഹം ചർച്ചനടത്തി. വരും ദിവസങ്ങളിൽ ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട സമാധാന ചർച്ചകൾക്ക് മുന്നോടിയായിരുന്നു സന്ദർശനം. ഇറാൻ പ്രസിഡന്റ് മസൂദ് പെശഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഖതം അൽ-അൻബിയ ആസ്ഥാനത്തിന്റെ കമാൻഡർ മേജർ ജനറൽ അലി അബ്ദുല്ലാഹി എന്നിവരുമായി മുനീർ ചർച്ച നടത്തിയതായി പാക് സൈന്യം പ്രസ്താവനയിൽ പറയുന്നു.





























