ടെഹ്‌റാൻ : യുഎസുമായി പുനഃരാരംഭിച്ച സംഘർഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതത്തിൽ തടസ്സങ്ങൾ സൃഷ്ടിച്ചുവെങ്കിലും അതുവഴിയുള്ള സ്വന്തം ചരക്കുനീക്കം ഇറാൻ അതിവേഗത്തിലാക്കുന്നതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇറാനും യുഎസും തമ്മിലുണ്ടായ സംഘർഷം ഹോർമുസിലെ വാണിജ്യ ഗതാഗതത്തെ തീർത്തും മന്ദീഭവിപ്പിച്ചിരുന്നു. എന്നാൽ, ഈ സമയത്തും ഇറാൻ തങ്ങളുടെ എണ്ണയും മറ്റ് വസ്തുക്കളും വഹിച്ചുകൊണ്ടുള്ള കപ്പലുകളെ ഹോർമുസിലൂടെ അകത്തേക്കും പുറത്തേക്കും കൊണ്ടുപോകുന്നത് തുടരുകയാണ്. ഷിപ് ട്രാക്കിങ് സ്ഥാപനമായ വിൻഡ്‌വാർഡ് പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് ജൂലൈ ഒമ്പതിനും ജൂലൈ 10-നും ഇടയിലെ രാത്രിയിലും ഹോർമുസ് വഴിയുള്ള വാണിജ്യഗതാഗതം കുറഞ്ഞിട്ടുണ്ട്.
തുടർച്ചയായ മൂന്നാംദിവസമാണ് ഈ കുറവ് രേഖപ്പെടുത്തുന്നത്. ആ പന്ത്രണ്ടുമണിക്കൂർ സമയത്ത് ആറ് കപ്പലുകൾ മാത്രമാണ് ഹോർമുസ് കടന്നത്. കുറച്ചുദിവസങ്ങൾക്ക് മുൻപ് 18 മുതൽ 22 കപ്പലുകൾ വരെയാണ് ഇതുവഴി കടന്നുപോയത്. അതിൽനിന്നാണ് ഈ കുറവ്. അതേസമയം ഡാർക്ക് ട്രാൻസിറ്റുകളുടെ എണ്ണം കുതിച്ചുയരുന്നുണ്ടെന്നും വിൻഡ്‌വാർഡ് റിപ്പോർട്ട് ചെയ്യുന്നു. കപ്പലുകൾ തങ്ങളുടെ സ്ഥാനം എവിടെന്ന് തിരിച്ചറിയാതിരിക്കാൻ ട്രാക്കിങ് ട്രാൻസ്‌പോണ്ടേഴ്‌സ് ഓഫ് ആക്കി നീങ്ങുന്നതിനെയാണ് ഡാർക്ക് ട്രാൻസിറ്റ് എന്നു പറയുന്നത്. ഹോർമുസിലൂടെ ഇപ്പോൾ കടന്നുപോകുന്നതിൽ ഏകദേശം നാൽപ്പതു ശതമാനവും ഇവ്വിധത്തിലാണെന്നാണ് വിവരം. ഇക്കഴിഞ്ഞ ആറ് ദിവസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഹോർമുസിലൂടെ കടന്നുപോയ 101 കപ്പലുകളിൽ മൂന്നിലൊന്നും ഇറാന്റെ തീരത്തോട് ചേർന്ന കപ്പൽപാതകളാണ് ഉപയോഗിച്ചതെന്നാണ് വിവരം. ഈ കപ്പലുകളിൽ ഭൂരിഭാഗവും ഇറാനിലേക്ക് ചരക്കുകൾ കൊണ്ടുപോകുന്നതോ അല്ലെങ്കിൽ ഇറാന്റെ എണ്ണ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിക്കുന്നതോ ആയിരുന്നെന്നും രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 18-ാം തീയതി യുഎസ് ഉപരോധം നീക്കിയതിന് പിന്നാലെ 3.4 കോടി ബാരൽ ഇറാനിയൻ എണ്ണ ഹോർമുസ് കടന്നുവെന്നാണ് വിവരം. അതേസമയം, ഇറാനുമായുള്ള സംഘർഷം പുനഃരാരംഭിച്ചതിന് പിന്നാലെ ഉപരോധത്തിൽ നൽകിയിരുന്ന ഇളവുകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയിരുന്നു. കപ്പൽഗതാഗതത്തിന് നേർക്ക് ഇറാൻ ആക്രമണം നടത്തുന്നപക്ഷം ഇറാന്റെ കപ്പലുകളെ യുഎസ് നാവികസേന ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.






























