തെൽ അവീവ്: തെൽ അവീവ് ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങൾക്ക് നേരെ വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. ഗ്രേറ്റർ തെൽ അവീവിൽ മിസൈൽ പതിച്ച് വ്യാപക നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. ഇസ്രയേലിലെ സൊറോക്ക ആശുപത്രിക്ക് മേലും മിസൈൽ പതിച്ചു. ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ വിഷവാതകം ചോർന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്ന് അപകടകരമായ വസ്തുക്കൾ ചോർന്നിട്ടില്ലെന്ന് ഇസ്രായേൽ ആംബുലൻസ് സർവീസിന്റെ വക്താവ് പറഞ്ഞതായി ഇസ്രായേൽ മാധ്യമങ്ങൾ. ഇസ്രയേലിന്റെ കമാന്റ് ആന്റ് ഇന്റലിജൻസ് ആസ്ഥാനമാണ് ലക്ഷ്യം വെച്ചതെന്ന് ഇറാൻ വിശദീകരണം. ഈ ആക്രമണത്തിനിടെയാണ് സൊറോക ആശുപത്രിയിൽ മിസൈൽ പതിച്ചത്. ആക്രമണത്തിൽ ബീർഷെബയിലും നാല് കെട്ടിടങ്ങൾ തകർന്നു.
ആക്രമണത്തിൽ കുറഞ്ഞത് 30 പേർക്ക് പരിക്കേറ്റതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ടെൽ അവീവിലെ ഇസ്രായേലി സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.ആക്രമണം നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നതിനാൽ സൊറോക ആശുപത്രിയിലെ എല്ലാവരേയും ഇന്നലെ ഒഴിപ്പിച്ചിരുന്നതായി ആംബുലൻസ് സർവീസ് മേധാവി. ഇതിനോട് ചേർന്നാണ് ഇസ്രയേലിന്റെ ഇന്റലിജൻസ് കേന്ദ്രമുള്ളത്. ഇവിടെ ആക്രമണം നടക്കുമെന്നതിനാലാണ് ഒഴിപ്പിച്ചത്. ഇറാന്റെ ആണവ പദ്ധതിയുടെ ഭാഗമായ ഖോണ്ടാബിലെ ഘനജല ഗവേഷണ റിയാക്ടറിനടുത്തുള്ള ഒരു പ്രദേശം ഇസ്രായേൽ ആക്രമിച്ചതായി ഇറാനിയൻ സ്റ്റുഡന്റ് ന്യൂസ് ഏജൻസി (ISNA) റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന് മുമ്പ് കേന്ദ്രം ഒഴിപ്പിച്ചതായും റേഡിയേഷൻ സാധ്യതയില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.





























