ടെഹ്റാൻ: ഇന്ത്യ അടക്കമുള്ള സുഹൃദരാജ്യങ്ങൾക്കായി ഹോർമുസ് കപ്പൽപ്പാത തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കായി ഹോർമുസ് തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ എക്സിൽ അറിയിച്ചു. ‘ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി: ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള സുഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഞങ്ങൾ അനുവദിക്കുന്നു’-ഇറാൻ കോൺസുലേറ്റ് ജനറൽ എക്സ് സന്ദേശത്തിൽ പറയുന്നു. ഇന്ത്യയുടെ രണ്ട് കപ്പലുകൾ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നതായാണ് വിവരം.
ഒരു ലിറ്റർ എണ്ണ പോലും ഹോർമുസ് കടലിടുക്ക് കടക്കില്ലെന്ന ഇറാന്‍റെ കടുത്ത തീരുമാനത്തിനാണ് അയവ് വന്നിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചിടരുതെന്നും എല്ലാ രാജ്യങ്ങൾക്കും ചരക്കുനീക്കത്തിനുള്ള അവസരം ഒരുക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാനുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമൂസിൽകൂടി കടന്നുപോകാമെന്ന് ഇറാൻ അറിയിച്ചിരിക്കുന്നത്.





























