ഇസ്‌ലാമാബാദ് : ഭീകരത്താവളങ്ങൾ പരസ്പരം ആക്രമിച്ചതിനെത്തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാനൊരുങ്ങി പാകിസ്താനും ഇറാനും. സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പാകിസ്താൻ വിദേശകാര്യമന്ത്രി ജലീൽ അബ്ബാസ് ജിലാനിയും ഇറാൻ വിദേശമന്ത്രി ഹൊസ്സൈൻ അമിർ അബ്ദുള്ളഹിയാനും വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് തീരുമാനം. നയതന്ത്ര – രാഷ്ട്രീയ ബന്ധം കൂടുതൽ വഷളായ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം ലഘൂകരിക്കാൻ സന്ദേശങ്ങൾ കൈമാറിയതിനു പിന്നാലെയാണ്
വിദേശകാര്യ മന്ത്രിമാര്‍ വിഷയത്തിൽ ഇടപെടുന്നത്.
പാകിസ്താനും ഇറാനും തമ്മിലുള്ളത് സഹോദരബന്ധമാണെന്നും ചർച്ചയിലൂടെ എല്ലാപ്രശ്നങ്ങളും പരിഹരിക്കുമെന്നും പാക് അഡീഷണൽ വിദേശകാര്യസെക്രട്ടറി റഹീം ഹയാത്ത് ഖുറേഷി നേരത്തെ വ്യക്തമാക്കിയിരുന്നു.





























