തെഹ്‌റാൻ : ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തടഞ്ഞാല്‍ 20 മടങ്ങ് അധികം ശക്തമായ ആക്രമണം ഇറാന്‍ നേരിടേണ്ടി വരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഇറാന്‍. ട്രംപിന്റെത് പൊള്ളയായ ഭീഷണികളാണെന്ന് ഇറാന്റെ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു. ഇറാനിയന്‍ ജനത ട്രംപിന്റെ ഭീഷണികളെ ഭയപ്പെടരുതെന്നും ലാരിജാനി പറഞ്ഞു. ഇസ്രയേല്‍ – അമേരിക്ക സംയുക്ത സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ അടുത്ത അനുയായി കൂടിയാണ് ലാരിജാനി. ഇറാനെതിരെ ശക്തമായ ഭീഷണി മുഴക്കുന്ന ട്രൂത്ത് സോഷ്യല്‍ പോസ്റ്റിനാണ് ലാരിജാനിയുടെ മറുപടി.
തങ്ങള്‍ ശക്തമായ ആക്രമണം നടത്തിയാല്‍ പിന്നീട് ഇറാന്‍ രണ്ടാമതൊന്ന് പുനര്‍നിര്‍മിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ നശിച്ചുപോകുമെന്നും അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടേ എന്ന് താന്‍ ആഗ്രഹിക്കുന്നു എന്നുമായിരുന്നു ട്രംപിന്റെ പോസ്റ്റ്. എന്നാല്‍ ഇതിലും വലിയ ആളുകള്‍ക്ക് പോലും ഇറാനെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ലാരിജാനി തിരിച്ചടിച്ചു. നിങ്ങള്‍ ഒന്ന് സൂക്ഷിച്ചോ ഇറാനെ തകര്‍ക്കുന്നതിനിടെ സ്വയം തകരാതെ നോക്കൂ എന്നും ലാരിജാനി എക്‌സില്‍ കുറിച്ചിരുന്നു.





























