തെല്‍ അവീവ്: ഇസ്രായേലിന് നേരെയുള്ള ഇറാന്റെ തിരിച്ചടി തുടരുന്നു. പുറമെ യെമനിലെ ഹൂതികൾ, ലബനനിലെ ഹിസ്ബുല്ല എന്നിവരും ഇസ്രായേലിന് നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലും ഇസ്രായേലിന്റെ മധ്യ-വടക്കൻ മേഖലകളിൽ ഇറാൻ്റെ മിസൈലുകൾ പതിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏകദേശം 20 ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് ഇറാന്‍ ആക്രമണത്തിന്റെ തീവ്രത വർദ്ധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇറാനെ ബോംബിട്ട് ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.
ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ തകർത്തതായും അവരുടെ പ്രമുഖ കമാൻഡർമാരെ വധിച്ചതായും ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും മിസൈൽ ആക്രമണങ്ങളെ തുടർന്ന് ഇസ്രായേലിലെ പല നഗരങ്ങളിലും അപായ സൈറണുകൾ മുഴങ്ങുന്നത് പരിഭ്രാന്തി പരത്തുന്നുണ്ട്. വടക്കൻ ഇസ്രായേലിലെ വിവിധ മേഖലകളിൽ റോക്കറ്റ്, മിസൈൽ ആക്രമണ സാധ്യതയുള്ളതായി ഹോം ഫ്രണ്ട് കമാൻഡ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അപ്പർ ഗലീലി മേഖലയിലെ മൽക്കിയ, കിര്യത്ത് ഷിമോണ, ടെൽ ഹായ്, മെതുല എന്നിവിടങ്ങളിലാണ് മിസൈൽ ഭീഷണിയെത്തുടർന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.





























