തെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര തീയതി പ്രഖ്യാപിച്ചു. സംസ്കാരം ജൂലൈ ഒൻപതിന് നടക്കും. ജന്മനാടായ മഷ്ഹദിലാണ് സംസ്കാരം നടക്കുക. ചടങ്ങുകൾ ജൂലൈ നാലിന് ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഖമനയി കൊല്ലപ്പെട്ട് 106 -ാം ദിവസമാണ് ഇറാൻ ഭരണകൂടം അദ്ദേഹത്തിൻ്റെ സംസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ട് ഇറാനെ നയിച്ച ഖമനയി ഫെബ്രുവരി 28നാണ് അമേരിക്കൻ-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏറ്റവും ഒടുവിലായി ഏപ്രിൽ മാസമാണ് സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നത്.
എന്നാൽ യുദ്ധം കാരണം ചടങ്ങ് മാറ്റിവെയ്ക്കുകയായിരുന്നു. അതിന് ശേഷം ഇപ്പോഴാണ് സംസ്കാരത്തിൻ്റെ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. വിപുലമായ ചടങ്ങ് നടത്താൻ വേണ്ടിയുള്ള സാഹചര്യം ഒരുക്കുന്ന ശ്രമത്തിലായിരുന്നു ഇറാൻ. ഇതിനായി നേരത്തെ തന്നെ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടായിരുന്നു.
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ മൃതദേഹം ഇറാന്‍ ഭരണകൂടം ഇനിയും സംസ്‌കരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകൾ പലതവണ വന്നിരുന്നു. ഇസ്രയേല്‍-യുഎസ് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും ബഹുജന ഒത്തുചേരലുകളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്തുമാണ് സംസ്‌കാര ചടങ്ങ് ഭരണകൂടം നീട്ടുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. മാര്‍ച്ച് മാസത്തിലും ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ ഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍ യുഎസ്, ഇസ്രയേല്‍ ആക്രമങ്ങള്‍ ശക്തമായതോടെ സംസ്‌കാര ചടങ്ങിനുള്ള പ്രാരംഭ പദ്ധതികള്‍ ഇറാന്‍ ഉപേക്ഷിച്ചിരുന്നു.





























