ഇറാൻ : കയ്യിലുള്ള യുറേനിയം ശേഖരം അമേരിക്കയ്ക്ക് എതിരായ സമ്മർദത്തിനുള്ള പുതിയ ആയുധമാക്കാൻ ഇറാൻ. ഇനി ആക്രമണമുണ്ടായാൽ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിലവാരത്തിലേക്ക് ഉയർത്തുന്നത് ആലോചിക്കുമെന്നാണ് ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷാ വക്താവിന്റെ ഭീഷണി. ഇറാൻ – അമേരിക്ക ചർച്ചകൾ നയതന്ത്ര പ്രതിസന്ധികളിൽ കുടുങ്ങി നിൽക്കുകയാണ്. മധ്യസ്ഥ രാഷ്ട്രമായ പാക്കിസ്ഥാന് നേരെയും പുതിയ ആരോപണങ്ങൾ ഇന്നുയർന്നു. ഇറാന്റെ പക്കലുള്ള അറുപത് ശതമാനത്തിന് മുകളിൽ സമ്പുഷ്ടീകരിച്ച നാനൂറ് കിലോയിലധികം യുറേനിയം ശേഖരമാണ് യുദ്ധത്തിന് തന്നെ കാരണം. ഇത് കൈമാറാൻ ഇറാൻ തയാറാകാത്തത് ഇപ്പോൾ ചർച്ചകൾ വഴിമുട്ടാനുള്ള കാരണവും. ഇതേ ശേഖരമാണ് ഇറാന്റെ പുതിയ തുരുപ്പു ചീട്ടും.
ഇനി ആക്രമണം ഉണ്ടായാൽ സമ്പുഷ്ടീകരണം 90 ശതമാനം ആക്കുന്നതിനുള്ള വഴി മുന്നിലുണ്ടെന്നാണ് മുന്നറിയിപ്പ്. അതായത് ആയുധ നിലവാരത്തിലേക്ക് ഉയർത്തുമെന്ന്. ചുരുക്കത്തിൽ ആണവായുധ ഭീഷണി. തങ്ങൾക്ക് ആണവായുധ പദ്ധതിയില്ലെന്നാണ് ഇറാന്റെ പ്രഖ്യാപിത നിലപാട്. ഇറാന്റെ പാർലമെന്റ് ദേശീയ സുരക്ഷാ വക്താവാണ് ഇത് പരസ്യമായി പോസ്റ്റ് ചെയ്തത്.






























