തെഹ്റാൻ: ഇസ്രായേൽ ചാരസംഘടനയായ മൊസാദുമായി ചേർന്ന് പ്രവർത്തിച്ച നാല് പേരെ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറസ്റ്റ് ചെയ്തു. ഇറാന്റെ വടക്കൻ പ്രവിശ്യയായ ഗിലാനിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളുടെയും സുരക്ഷാ താവളങ്ങളുടെയും ചിത്രങ്ങളും ലൊക്കേഷനുകളും ഇന്റർനെറ്റ് വഴി ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് കൈമാറി എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. ഐആർജിസി ഇന്റലിജൻസ് വിഭാഗം നടത്തിയ നീക്കത്തിനൊടുവിലാണ് നാല് ‘ഏജന്റുമാരും’ പിടിയിലായത്. ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, രാജ്യത്തിനുള്ളിലെ സുരക്ഷാ ഭീഷണികൾക്കെതിരെ ഇറാൻ കർശനമായ പരിശോധനകളാണ് നടത്തിവരുന്നത്.
ഇറാൻ്റെ സുരക്ഷാ രഹസ്യങ്ങൾ വിദേശ ഏജൻസികൾക്ക് ചോർത്തി നൽകുന്നത് തടയാൻ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഐആർജിസി വക്താക്കൾ അറിയിച്ചു. പ്രതികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം നാവിക ഉപരോധം തുടർന്നാൽ തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമുസിലെ നിയമവിരുദ്ധ പൊലീസിങ് തുടർന്നാൽ യു.എസ് പടക്കപ്പലുകൾക്ക് നേരെ ഇറാൻ മിസൈലുകൾ വന്നെത്തുമെന്നാണ് പരമോന്നത ആത്മീയ നേതാവ് ആയതുല്ല മുജ്തബ ഖാംനഈയുടെ ഉപദേശകൻ മുഹ്സിൻ റിസാഈ മുന്നറിയിപ്പ് നല്‍കിയത്.





























