തെഹ്റാന്‍: അമേരിക്ക ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ ഇറാൻ സേനക്ക് അനുമതി നല്‍കി പരമോന്നത ആത്മീയ നേതാവ് മുജ്തബ ഖാംനഈ. ഇറാൻ സൈനിക കമാൻഡർ അലി അബ്ദുല്ലാഹിയുടെ നേതൃത്വത്തലുള്ള സംഘമാണ് മുജ്തബ ഖാംനഈയുമായി കൂടിക്കാഴ്ച നടത്തിയത്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാർച്ചിൽ അധികാരമേറ്റ ശേഷം മുജ്തബ ഖാംനഈ സൈനിക നേതൃത്വവുമായി നടത്തുന്ന പ്രധാന കൂടിക്കാഴ്ചകളിൽ ഒന്നാണിത്.
രാജ്യത്തെ സായുധ സേനയുടെ പ്രവർത്തനങ്ങളെ ഖാംനഈ പ്രശംസിച്ചു. ശത്രുക്കളെ ശക്തമായി നേരിടുന്നതിനായി പുതിയ നടപടികളും കർമ്മപദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഈ നടപടികൾ എന്തൊക്കെയാണെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മാർച്ചിൽ സ്ഥാനമേറ്റെടുത്ത ശേഷം മുജ്തബ ഖാംനഈ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ പ്രസ്താവനകൾ സ്റ്റേറ്റ് മീഡിയ വഴിയാണ് എത്തുന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
പിതാവ് പിതാവ് ആയത്തുല്ല അലി ഖാംനഈയുടെ വിയോഗത്തിന് പിന്നാലെയാണ് മുജ്തബ ഖാംനഈ ഇറാന്റെ പരമോന്നത അധികാരത്തിലെത്തുന്നത്. പ്രാദേശിക സംഘർഷങ്ങളും അന്താരാഷ്ട്ര സമ്മർദ്ദങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ സൈനിക മേധാവിയുമായുള്ള ഈ കൂടിക്കാഴ്ച അതീവ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. അതേസമയം അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) തങ്ങളുടെ പരിധി ലംഘിക്കുകയാണെന്ന കടുത്ത വിമർശനവുമായി ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്ത് എത്തി. ഐഎഇഎ ഒരു സാങ്കേതിക സമിതിയാണെന്നും രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച് പ്രസ്താവനകൾ നടത്തുന്നത് അതിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും ഇറാൻ കുറ്റപ്പെടുത്തി.






























