തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്‍റെ അവസാന കാലത്ത് നടന്ന വിവാദ ബ്ലീച്ചിങ് പൗഡർ ഇടപാടില്‍ അന്വേഷണം ഏറ്റെടുക്കാൻ വിജിലൻസ്. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ ആരോഗ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വകുപ്പ് തല അന്വേഷണം ഉദ്യോഗസ്ഥരെ വെള്ള പൂശുന്നതാണെന്നായിരുന്നു മന്ത്രിയുടെ നിലപാട്.
മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ ക്രമക്കേടെന്നാണ് ആരോപണം. 7.32 കോടിയുടെ ഇടപാടാണ് വിവാദത്തിലായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മഴക്കാല പൂർവ ശുചീകരണത്തിനായി കെഎംഎസ് സി എൽ ബ്ലീച്ചിങ്ങ് പൗഡർ വാങ്ങിയത്. വിപണിയില്‍ ലഭിക്കുന്നതിനെക്കാള്‍ ഇരട്ടി തുകയ്ക്കാണ് ബ്ലീച്ചിങ് പൗഡർ വാങ്ങിയതെന്നാണ് ആരോപണം.






























