കോഴിക്കോട് : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മൂന്ന് പ്രതികൾ കോടതിയിൽ കീഴടങ്ങി. ഇർഷാദ്, മിസ്ഹർ, ഷാനവാസ് എന്നിവരാണ് കൽപ്പറ്റ സിജെ എം കോടതിയിലെത്തി കീഴടങ്ങിയത്. ഇർഷാദിനെ തട്ടിക്കൊണ്ടുപോയതും കൊലപാതകം ആസൂത്രണം ചെയ്തതുമെല്ലാം താമരശ്ശേരി കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറാണ്.
ഇയാളുടെ സഹോദരൻ ഷംനാദ്, സുഹൃത്തായ ഉവൈസ് എന്നിവരും ആസൂത്രണത്തിൽ മുഖ്യ പങ്കാളികളായി. വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം മറ്റൊരു സംഘത്തിന് കൈമാറിയതോടെ ഇത് തിരിച്ചെടുക്കാനാണ് ഇര്‍ഷാദിന് സംഘം തട്ടിക്കൊണ്ടുപോയത്. അറുപത് ലക്ഷം വില വരുന്ന സ്വര്‍ണ്ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്.