ഗസ്സ സിറ്റി : ഫലസ്തീന് നഗരമായ ഗസ്സയില്‍ പാര്‍പ്പിട സമുച്ചയങ്ങളിലും അഭയാര്‍ഥി ക്യാമ്പിലുമടക്കം തുടരുന്ന ഇസ്രായേലി നരനായാട്ടില്‍ മരണം 43 കടന്നു. ഇതില്‍ ആറു കുട്ടികളും നാലു സ്ത്രീകളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 310ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഫലസ്തീന് സായുധ ചെറുത്തുനില്പ് സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ ഖാലിദ് മന്‍സൂറിനെ ശനിയാഴ്ച അര്‍ധരാത്രി റഫയിലെ അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്രായേല്‍ കൊലപ്പെടുത്തി.
അഞ്ചു സാധാരണക്കാരും ഇസ്ലാമിക് ജിഹാദിന്റെ രണ്ടു പ്രവര്‍ത്തകരും ഇവിടെ കൊല്ലപ്പെട്ടവരില്‍പെടുന്നു. ഞായറാഴ്ച വടക്കന്‍ ഗസ്സ ചീന്തിലെ ജബലിയയില്‍ വീടിനു നേരെ നടന്ന ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച തെക്കന്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ സംഘടനയുടെ ഉന്നത കമാന്‍ഡറും കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിയായി ഇസ്ലാമിക് ജിഹാദ് ഇസ്രായേല്‍ മേഖലയിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടെങ്കിലും ഭൂരിഭാഗവും മിസൈല്‍ പ്രതിരോധ സംവിധാനമുപയോഗിച്ച് തകര്‍ത്തുവെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു.
പടിഞ്ഞാറന്‍ ജറൂസലമിലേക്ക് റോക്കറ്റ് തൊടുത്തതായി ഇസ്ലാമിക് ജിഹാദ് അവകാശപ്പെട്ടു. ഇതിനിടെ, ഇന്ധനമില്ലാതെ ഗസ്സയിലെ ഏക വൈദ്യുതി നിലയം അടച്ചതോടെ 48 മണിക്കൂര്‍ മാത്രമെ ഇനി ആശുപത്രികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന് ഗസ്സ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. അതേസമയം, ഇസ്രായേലിന്റെ ഗസ്സ ആക്രമണം നിയമവിരുദ്ധവും ഉത്തരവാദിത്തരഹിതവുമാണെന്ന് അധിനിവിഷ്ട ഫലസ്തീനിലെ ഐക്യരാഷ്ട്രസഭ പ്രതിനിധി ഫ്രാന്‍സെസ്ക അല്‍ബനെസ് പ്രതികരിച്ചു. ഈജിപ്ഷ്യന്‍ മധ്യസ്ഥര്‍ വഴി നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ഞായറാഴ്ച തന്നെ അനുകൂല ഫലം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുണ്ട്.