ടെഹ്റാൻ: ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ ഇറാനിലെ ആണവനിലയം ആക്രമിച്ച് ഇസ്രയേൽ. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ഏകദേശം 250 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അറാക് ഹെവി വാട്ടർ റിയാക്ടറിനു നേരെയാണ് ആക്രമണമുണ്ടായത്. ഈ കേന്ദ്രം ആക്രമിക്കുമെന്നും മേഖലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്നും ഇസ്രയേൽ രാവിലെതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. അതേസമയം ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിനുമുൻപുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറേനിയൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ആറാം ദിവസവും മേഖലയിൽ ശക്തമായ ആക്രമണമാണ് നടക്കുന്നത്.
ടെഹ്റാനു സമീപമുള്ള ഖോജിർ മിസൈൽ നിർമാണ കേന്ദ്രം ഇസ്രയേൽ ആക്രമിച്ചെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിഴക്കൻ ടെഹ്റാനിലെ ഇമാം ഹൊസൈൻ സർവകലാശാലയെയും ഇസ്രയേൽ ലക്ഷ്യമിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഇസ്രയേലി നഗരങ്ങളിൽ ഇറാൻ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. മധ്യ, തെക്കൻ ഇസ്രയേലിലെ നാല് സ്ഥലങ്ങളിൽ ഇറേനിയൻ മിസൈലുകൾ പതിച്ചു. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. റമാത് ഗാനിലുള്ള ആശുപത്രി സമുച്ചയത്തിനു നേരെയും ഇറാൻറെ മിസൈൽ ആക്രമണമുണ്ടായി. ആശുപത്രിയിൽ നിന്ന് മാറാൻ ആളുകൾക്ക് ഇസ്രേലി പോലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി നടന്ന ആക്രമണങ്ങളിൽ 28 പേർക്കാണ് പരിക്കേറ്റത്.





























