ദുബൈ: റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ പിന്നിട്ട 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി. ഇതോടെ ഗസ്സയിൽ ആകെ മരണ സംഖ്യ 35,386ൽ എത്തി. അതെ സമയം പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽനിന്ന് കൂട്ടപ്പലായനം. 6.30 ലക്ഷം ഫലസ്തീനികൾ റഫയിലെ താൽക്കാലിക ടെന്റകൾ വിട്ട് പലായനം ചെയ്തു. റഫയിൽ ഇസ്രായേൽ സേനക്കെതിരെ ചെറുത്തുനിൽപ്പും ശക്തമാണ്. നിരവധി സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. ഗസ്സയിലെ യുദ്ധം ഏറെ സങ്കീർണമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജബാലിയയിലെ കമാൽ അദ്വാൻ ആശുപത്രിക്ക് സമീപം വ്യോമാക്രമണത്തിൽ 14 പേർകൂടി കൊല്ലപ്പെട്ടു.
ഇസ്രായേലിന്റെ നിരവധി മെർകാവ ടാങ്കുകൾ അൽ യാസീൻ മിസൈൽ ഉപയോഗിച്ച് തകർത്തു. ജബാലിയ ക്യാമ്പിൽ ഇസ്രായേലിന്റെ അപാചെ ഹെലികോപ്ടർ വെടിവെച്ചിട്ടതായും അൽ ഖസ്സാം സേന അറിയിച്ചു. ഇസ്ലാമിക് ജിഹാദ് മൂവ്മെന്റിന്റെ സായുധ വിഭാഗമായ അൽ ഖുദ്സ് ബ്രിഗേഡും കനത്ത ചെറുത്തുനിൽപ്പ് നടത്തുന്നതിന്റെ വിഡിയോ പുറത്തുവിട്ടു. ഗസ്സയിൽ വിദേശ സൈനികസാന്നിധ്യം അനുവദിക്കാനാവില്ലെന്ന് ഹമാസ് അമേരിക്കക്ക് മുന്നറിയിപ്പ് നൽകി. ഗസ്സ തീരത്ത് താൽക്കാലിക തുറമുഖം നിർമിച്ചതിൽ എതിർപ്പില്ലെങ്കിലും കരമാർഗം തന്നെയാണ് സഹായം കാര്യക്ഷമായി എത്തിക്കാൻ സാധിക്കുകയെന്നും ഹമാസ് വ്യക്തമാക്കി.





























