ടെല്‍അവീവ്: ഇറാനെതിരായ പോരാട്ടത്തില്‍ ഇനി മുതല്‍ യുഎസിനെ ആശ്രയിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സ്വതന്ത്രമായി പോരാടണമെന്നും യുഎസിന്റെ പിന്തുണയില്ലാതെ ഇസ്രയേലിന് പ്രതിരോധിക്കാന്‍ കഴിയുമെന്നും നെതന്യാഹു വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെ സൈനിക ചുമതലയുള്ള ഗഷ് എറ്റിസണുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു നെതന്യാഹുവിൻ്റെ പരാമർശം. അമേരിക്ക ഇതുവരെ നല്‍കിയ സൈനിക ബലത്തിലും ആയുധശേഷിയിലും ഇസ്രയേല്‍ വളരെ കടപ്പെട്ടിരിക്കുന്നു. യുഎസ് എന്നും നല്ല സുഹൃത്താണ്.
എന്നിരുന്നാലും ഇനി മുതല്‍ ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രയേല്‍ സ്വതന്ത്രമായി പോരാടണം. ഇസ്രയേലിന് വേണ്ട ആയുധങ്ങള്‍ നമ്മള്‍ തന്നെ നിര്‍മ്മിക്കണം . ഇക്കാര്യത്തില്‍ ഇനി അമേരിക്കയെ ആശ്രയിക്കേണ്ടതില്ല’ എന്നാണ് നെതന്യാഹു പറഞ്ഞത്.ഇറാനെതിരായ പോരാട്ടത്തിലാണ് നാം. അവരെ ആഞ്ഞടിക്കേണ്ടതുണ്ട്. ഇതുവരെയും ഈ പോരാട്ടം അവസാനിച്ചിട്ടില്ല. 30 വര്‍ഷത്തോളമായി നാം നമ്മുടെ ശക്തിയെ ആശ്രയിച്ചുകൊണ്ടിരിക്കുന്നു. ഇനിയും നാം അത് തന്നെ തുടരും. അതുപയോഗിച്ച് നമ്മുടെ സംവിധാനങ്ങളെ ശക്തിപ്പെടുത്തും’. നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
യുഎസിന്റെ സൈനിക പിന്തുണ അവസാനിപ്പിക്കുമെന്ന് ഇതാദ്യമായല്ല നെതന്യാഹു പറയുന്നത്. എന്നാല്‍ യുഎസ്-ഇറാന്‍ സമാധാന കരാര്‍ നടന്നതിന് ശേഷം നെതന്യാഹുവിന്റെ ആദ്യ പ്രതികരണമാണിത്. ടെക്‌നോളജിയുമായി സഹകരിച്ച് കൂടുതല്‍ ശക്തമായി സൈനികനീക്കത്തെ സജ്ജീകരിക്കുമെന്നും പ്രതിരോധം ശക്തിപ്പെടുത്തുമെന്നും നെതന്യാഹു പറഞ്ഞു.





























