അത്തിക്കയം: അത്തിക്കയം ജങ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ട് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമാകുന്നു. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന് മുൻവശത്തുള്ള പ്രധാന വളവിലാണ് മഴ പെയ്താൽ വലിയ തോതിൽ വെള്ളം കെട്ടിക്കിടക്കുന്നത്. മുൻകാലങ്ങളിൽ വലിയ കുഴിയായി കിടന്നിരുന്ന ഈ ഭാഗം പിന്നീട് ടാർ ചെയ്ത് നന്നാക്കിയെങ്കിലും, റോഡിന്റെ ഈ വശം ഇപ്പോഴും താഴ്ന്ന നിലയിലാണ്. കൃത്യമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെ ടാറിങ് നടത്തിയതാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് പ്രധാന കാരണം. കൂടാതെ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി കളയാൻ ഈ ഭാഗത്ത് യാതൊരുവിധ ഓടകളോ ഡ്രെയിനേജ് സംവിധാനങ്ങളോ ഇല്ലെന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. പഞ്ചായത്ത് കെട്ടിടത്തിലെ കടകളിലേക്ക് എത്തുന്ന ഉപഭോക്താക്കൾക്ക് ഈ വെള്ളക്കെട്ട് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പലരും കടകളിലേക്ക് കയറാൻ പോലും മടിക്കുന്ന അവസ്ഥയാണ്.
വാഹനങ്ങൾ വേഗത്തിൽ കടന്നുപോകുമ്പോൾ ചെളി വെള്ളം കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നത് ഇവിടെ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ജങ്ഷനിലെ വളവിലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത് എന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ബ്രേക്ക് ഇടുമ്പോൾ തെന്നിവീഴാനുള്ള സാധ്യതയും ഏറെയാണ്. ചെറിയൊരു മഴ പെയ്താൽ പോലും കടകളുടെ മുൻപിൽ തോട് പോലെ വെള്ളം കെട്ടിക്കിടക്കുകയാണ്. ഓടകൾ നിർമ്മിച്ച് ഈ വെള്ളം ഒഴുക്കിവിടാൻ പഞ്ചായത്തോ പൊതുമരാമത്ത് വകുപ്പോ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്. ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നിരവധി യാത്രക്കാർ കടന്നുപോകുന്ന പ്രധാന ജങ്ഷനുകളിലൊന്നായ അത്തിക്കയത്തെ ഈ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതർ ഉടൻ തയ്യാറാകണമെന്നാണ് പ്രാദേശിക ജനവിഭാഗത്തിന്റെ ആവശ്യം.























