ഗസ്സ സിറ്റി: ഗസ്സയിൽ വെടിനിർത്തൽ കരാർ അംഗീകരിക്കാതിരിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുതിയ തടസ്സങ്ങൾ കൊണ്ടുവരികയാണെന്ന് ഹമാസ്. മെയ് 31ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നിർദേശിക്കുകയും ജൂൺ 11ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതി അംഗീകരിക്കുകയും ചെയ്ത വെടിനിർത്തൽ കരാറിൽ ഒപ്പിടാൻ ഇസ്രായേലിനെ ലോക സമൂഹം നിർബന്ധിപ്പിക്കണമെന്ന് ഹമാസ് രാഷ്ട്രീയകാര്യസമിതി അംഗം ഡോ. ബാസിം നഈം പ്രസ്താവനയിൽ പറഞ്ഞു.
മൂന്ന് ഘട്ടമായിട്ടുള്ള വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതാണ്. ഉടനടിയുള്ള വെടിനിർത്തൽ, അതിർത്തി മേഖലയിൽനിന്ന് ഇസ്രായേലി സൈന്യത്തെ പിൻവലിക്കുക, കുടിയൊഴിപ്പിക്കപ്പെട്ടവരെ നിരുപാധികമായി അവരുടെ നാടുകളിലേക്ക് മടങ്ങാൻ അനുവദിക്കുക, മാനുഷിക സഹായങ്ങൾ നിയന്ത്രണമില്ലാതെ പ്രവേശിക്കുക, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുക എന്നിവയാണ് ഒന്നാം ഘട്ടത്തിലുള്ളത്. എന്നാൽ, കൂടുതൽ കൂട്ടക്കൊലകൾ നടത്തിയാണ് ഇസ്രായേൽ പ്രധാനമന്ത്രി ഇതിനോട് പ്രതികരിച്ചതെന്ന് നഈം കുറ്റപ്പെടുത്തി. ചർച്ചക്കായി പുതിയ വ്യവസ്ഥകളും നെതന്യാഹു മുന്നോട്ടുവെച്ചിട്ടുണ്ട്.






























