ഗസ്സ: ഇസ്രായേൽ ആക്രമണം 12-ാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗസ്സയിൽ മാനുഷിക പ്രതിസന്ധി അതീവ സങ്കീർണം. നിരന്തരമായ വ്യോമാക്രമണവും കുരുതിയും തുടരുന്നതിനിടെ റഫ അതിർത്തി എപ്പോൾ തുറക്കും എന്ന ചോദ്യത്തിന് ഇനിയും തൃപ്തികരമായ ഉത്തരമില്ല. ജോർദാൻ യാത്ര റദ്ദാക്കിയ യു.എസ് പ്രസിഡന്റ് ഇന്ന് ഇസ്രായേലിൽനിന്ന് മടങ്ങും. അവസാന കണക്ക് പ്രകാരം ഗസ്സയിൽ മരണസംഖ്യ 3,478 ആണ്. പരിക്കേറ്റവരുടെ എണ്ണം 12,065. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവർ ചുരുങ്ങിയത് 1200ൽ ഏറെയാണ്. അവരിൽ 600ൽ അധികവും കുട്ടികൾ.
എന്നിട്ടും ഗസ്സയുടെ എല്ലാ ഭാഗങ്ങളിലും ബോംബർ വിമാനങ്ങൾ തീതുപ്പുന്നത് തുടരുകയാണ്. വൈദ്യമേഖല ഏറെക്കുറെ സമ്പൂർണമായി തകർന്നുകഴിഞ്ഞു. പല ആശുപത്രികളുടെയും പ്രവർത്തനം പരുങ്ങലിലാണ്. റഫ അതിർത്തി മുഖേന വരുന്ന ട്രക്കുകളിലെ മരുന്നും ഭക്ഷണവും വെള്ളവും കാത്തിരിക്കുകയാണ് ജനലക്ഷങ്ങൾ. സഹായ ഉത്പന്നങ്ങൾ റഫ വഴി എത്തിക്കാൻ ഇസ്രായേൽ സമ്മതിച്ചതായി ബൈഡൻ ഇന്നലെ അറിയിച്ചു. എന്നാൽ ബന്ദികളുടെ മോചനം ഇതിനുള്ള ഉപാധിയായി ഇസ്രായേൽ ഇനിയും ഉന്നയിച്ചേക്കുമെന്നാണ് റിപ്പോർട്ട്.





























