ടെഹ്‌റാൻ : ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന നിലയിലെന്ന് ഇസ്രയേലി മാധ്യമങ്ങൾ. അത്യാസന്ന നിലയിൽ മുജ്തബ ഖമനയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇസ്രയേലി ചാനലായ ചാനൽ 14 റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഖമനയിക്ക് മരണം സംഭവിക്കാനിടയുണ്ടെന്ന് ഇറാൻ ഭരണകൂടത്തിലെ ചിലർ വിവരം നൽകിയതായി ഇറാൻ വയർ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം മാർച്ച് എട്ടിനാണ് ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തത്. മുജ്തബ ഖമനയി ഇതുവരെ മാധ്യമങ്ങൾക്ക് മുന്നിലോ രാജ്യത്തെ അഭിസംബോധന ചെയ്യാനോ ആയത്തുല്ല ഖമനയിയുടെ സംസ്കാര ചടങ്ങുകളിലോ പങ്കെടുത്തിട്ടില്ല.
പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടശേഷം പ്രസ്താവനകൾ ഇറക്കുന്നതല്ലാതെ മുജ്തബ ഖമനയി പരസ്യമായി പൊതുസമക്ഷം രംഗത്തെത്തിയിരുന്നില്ല. പെസഷ്‌കിയാൻ ഭരണകൂടത്തിലുള്ളവരുമായി ഖമനയി ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഖമനയിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് നിലവിൽ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഇറാൻ ഔദ്യോഗിക ടെലിവിഷൻ അഭിമുഖത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 28-ന് അമേരിക്കൻ ആക്രമണത്തിൽ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മകൻ മുജ്തബ ഖമനയിയെ ഇറാൻ പരമോന്നത നേതാവായി അവരോധിച്ചത്.



























