ന്യൂഡൽഹി : ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന് മുന്നോടിയായി, ബഹിരാകാശയാത്രികരെ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കുന്നതിനുള്ള സുപ്രധാന പാരച്യൂട്ട് പരീക്ഷണം ഐ.എസ്.ആർ.ഒ വിജയകരമായി പൂർത്തിയാക്കി. ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ തിരിച്ചിറങ്ങുന്ന ക്രൂ മൊഡ്യൂളിന്റെ വേഗത കുറച്ച് സമുദ്രത്തിൽ സുരക്ഷിതമായി ഇറക്കാൻ സഹായിക്കുന്ന പ്രധാന പാരച്യൂട്ട് സിസ്റ്റത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കുക എന്നതായിരുന്നു ഈ പരീക്ഷണത്തിന്റെ ലക്ഷ്യം. മധ്യപ്രദേശിലെ ഷിയോപൂരിലുള്ള ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ADRDE) ഡ്രോപ്പ് സോണിലാണ് ഇന്റഗ്രേറ്റഡ് മെയിൻ പാരച്യൂട്ട് എയർഡ്രോപ്പ് ടെസ്റ്റ് (IMAT-05) എന്നറിയപ്പെടുന്ന ഈ പരീക്ഷണം നടത്തിയത്.
ഇന്ത്യൻ വ്യോമസേനയുടെ IL-76 വിമാനത്തിൽ നിന്ന് 2.5 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ഡമ്മി പേടകം ഉപയോഗിച്ചുള്ള ഈ പരീക്ഷണം നടത്തിയത്. ഗഗൻയാൻ ക്രൂ മൊഡ്യൂളിന്റെ വേഗത കുറയ്ക്കുന്ന സംവിധാനത്തിൽ നാല് വ്യത്യസ്ത തരത്തിലുള്ള 10 പാരച്യൂട്ടുകളാണ് ഉള്ളത്. ഐ.എസ്.ആർ.ഒ (ISRO), ഡി.ആർ.ഡി.ഒ (DRDO), ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ കരസേന എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ഗഗൻയാന്‍റെ ആളില്ലാ വിക്ഷേപണമായ ഗഗൻയാൻ ജി1 (G1) ദൗത്യത്തിന് മുന്നോടിയായാണ് ഇത്.






























