തിരുവനന്തപുരം: ഇലട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി.- കോർപ്പറേഷൻ തർക്കത്തിൽ ചർച്ചകളിലൂടെ പരിഹാരമായതോടെ കൂടുതൽ റൂട്ടുകളിലേക്ക് ഇ ബസ് സർവീസ് നടത്താൻ തീരുമാനമായി. ആദ്യഘട്ടമായി വിവിധ കൗൺസിലർമാർ നിർദേശിച്ച 23 റൂട്ടുകളിലാണ് സർവീസ് തുടങ്ങുന്നതെന്ന് മേയർ വിവി രാജേഷ് അറിയിച്ചു. ആന്‍റണി രാജു മന്ത്രിയായിരുന്നപ്പോഴാണ് സർക്കുലർ സർവീസുകൾ ഇടറോഡുകളിൽ ഓടിത്തുടങ്ങിയത്. കെ.ബി.ഗണേഷ് കുമാർ എത്തിയതോടെ ഇതെല്ലാം പിൻവലിക്കുകയും നിരക്ക് കുത്തനെ കൂട്ടുകയും ചെയ്തു. ഗണേഷ് കുമാറുമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകളിലാണ് ശനിയാഴ്ച മുതൽ പുതിയ സർവീസുകൾ തുടങ്ങാൻ തീരുമാനമായത്.
രാവിലേയും വൈകീട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ പുതിയ റൂട്ടുകളിലൂടെ ഓടിക്കുക. നിലവിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്ത വഴികളാണ് ഭൂരിഭാഗം കൗൺസിലർമാരും നിർദേശിക്കുന്നത്. നഗരത്തിൽ പൊതുഗതാഗത സംവിധാനം കുറവായ ഇടറോഡുകളിലൂടെ ഓടാൻ സൗകര്യത്തിനാണ് ചെറിയ ബസുകൾ വാങ്ങിയത്. എന്നാൽ ഇത് നഗരത്തിൽനിന്ന് മാറ്റി മറ്റു സ്ഥലങ്ങളിലേക്ക് ഓടിച്ചതിനെതിരേ കോർപ്പറേഷൻ രംഗത്തെത്തിയത് മേയറും മന്ത്രിയും തമ്മിൽ വാഗ്വാദത്തിൽ എത്തിയിരുന്നു. വിവാദം നീണ്ടുപോയതോടെ മന്ത്രിയും മേയറും തമ്മിൽ നടത്തിയ ചർച്ചകളിലാണ് ബസുകൾ വീണ്ടും എത്തിക്കാൻ തീരുമാനം.






























