തിരുവല്ല : നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താവളം ഒരുക്കാൻ അരക്കോടി ചെലവഴിച്ച് നഗരസഭ നിർമിച്ച ഷീ ലോഡ്ജ് കെട്ടിടം അനാഥമാകുന്നു. തിരുവല്ല വൈ.എം.സി.എ ജംഗ്ഷന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയിൽ രണ്ടു വർഷം മുമ്പ് നിർമിച്ച കെട്ടിടമാണ് നാഥനില്ലാക്കളരിയായി നാശത്തിലേക്ക് നീങ്ങുന്നത്. ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നിർമിച്ച കെട്ടിടമാണിത്. 2020 ആഗസ്റ്റ് 13ന് നിർമാണം ആരംഭിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2022 ഏപ്രിൽ 30ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് നിർവഹിച്ചത്. ചുറ്റുമതിലോട് കൂടിയ കെട്ടിടത്തിൽ ആറുമുറിയാണുള്ളത്.
വർക്കിങ് വിമൻസ് ഹോസ്റ്റലാക്കി മാറ്റിക്കൊണ്ട് കെട്ടിടം ഉപയോഗ യോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.അക്വാട്ടിക് അസോസിയേഷന്റെയും നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ച് 80 ലക്ഷത്തോളം രൂപ ചെലവഴിച്ച് പുഷ്പഗിരി റോഡിനോട് ചേർന്ന് 12 വർഷം മുമ്പ് നിർമിച്ച നീന്തൽകുളം ഉദ്ഘാടനംപോലും നിർവഹിക്കാനാവാതെ അനാഥമായി കിടക്കുകയാണ്. സമാനമായ അവസ്ഥയാണ് ഷീ ലോഡ്ജ് കെട്ടിടത്തിനും ഉണ്ടാകാൻ പോകുന്നത് എന്നതാണ് നാട്ടുകാരുടെ അഭിപ്രായം.






























