റാന്നി : കെ.എസ്.ടി.പി മണ്ണാരക്കുളഞ്ഞി യാഡില്‍ സൂക്ഷിച്ചിരുന്ന ഒന്നരക്കോടിയുടെ മണ്ണ് 40 ലക്ഷം രൂപക്ക് സ്വകാര്യ വ്യക്തിക്ക് മറിച്ചുവിറ്റെന്ന് ആരോപണം. കെ.എസ്.ടി.പി അധികൃതരുടെ അലംഭാവവും അനാസ്ഥയും ഇക്കാര്യത്തില്‍ ഉണ്ടെന്നു സംശയിക്കുന്നതായി വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ കാറ്റാടിക്കല്‍ പറയുന്നു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിവെക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അനില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് പരാതിയും നല്‍കി.
പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അധിക മണ്ണ് സൂക്ഷിക്കുവാന്‍ മണ്ണാരക്കുളഞ്ഞി മാർക്കറ്റിനു സമീപം ഒരു യാഡ് കെ.എസ്.ടി.പി എടുത്തിരുന്നു. ഈ പാതയില്‍ ഇതുപോലെ പത്തോളം യാഡ് കളുണ്ട്. റാന്നി ചെല്ലക്കാട് ആണ് ഏറ്റവും വലിയ മണ്ണ് ശേഖരം. പതിനയ്യായിരം ലോഡിലധികം മണ്ണ് ഇവിടെയുണ്ടെന്നു കണക്കാക്കുന്നു. മണ്ണാരക്കുളഞ്ഞിയിലാണ് രണ്ടാമത്തെ ഏറ്റവും വലിയ മണ്ണ് ശേഖരം. റോഡ് നിർമ്മാണത്തിന് ശേഷം മിച്ചംവരുന്ന മണ്ണ് ലേലം ചെയ്ത് സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടണമെന്നാണ് പാത നിര്‍മ്മാണ കരാറിലെ വ്യവസ്ഥ. എന്നാല്‍ ഇതുവരെ ലേലനടപടികള്‍ ഒന്നും ആരംഭിച്ചിട്ടില്ല. ഇത് കെ.എസ്.ടി.പിയുടെ യാഡ് ആണെന്നും ലേലം ചെയ്യുവാന്‍ സൂക്ഷിച്ചിരിക്കുന്ന മണ്ണാണ് ഇതെന്നും കെ.എസ്.ടി.പിയുടെ പൊൻകുന്നം ഓഫീസ് തന്നെ രേഖമൂലം അനില്‍ കാറ്റാടിക്കലിന് മറുപടി നല്‍കിയിട്ടുണ്ട്.
മണ്ണാരക്കുളഞ്ഞിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ് കെ.എസ്.ടി.പി യാഡിനുവേണ്ടി എടുത്തത്. പാതയോട് ചേര്‍ന്ന് ഏതാണ്ട് 70 അടിയോളം താഴ്ചയുള്ള ഭാഗത്താണ് ഈ വസ്തു കിടക്കുന്നത്. എണ്ണായിരത്തിലധികം ലോഡ് മണ്ണ് ഇവിടെയുണ്ടെന്നു കണക്കാക്കുന്നു. ഒരു ലോഡ് മണ്ണിന് 2000 രൂപ വെച്ച് കണക്കുകൂട്ടിയാല്‍ പോലും ഒന്നരക്കോടിയിലധികം രൂപ വില വരും. സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനമാണ് കെ.എസ്.ടി.പി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നഷ്ടപ്പെടുന്നത്. ഇപ്പോൾ ഈ വസ്തുവിന്റെ ചുറ്റും വലിയ കല്‍ക്കെട്ടുകള്‍ നിര്‍മ്മിച്ച് റോഡ് നിരപ്പിലുള്ള വസ്തുവാക്കി മാറ്റുകയാണ് ഉടമ. ഇവിടെ കെട്ടിടം പണിയാനാണ് നീക്കമെന്നും പറയുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലം സര്‍ക്കാര്‍ ചെലവില്‍ നികത്തിക്കൊടുക്കുന്നതിന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് അനില്‍ കാറ്റാടിക്കല്‍ ആരോപിക്കുന്നു.
സര്‍ക്കാരിന്റെ മണ്ണ് അനധികൃതമായി കൈവശപ്പെടുത്തി നിര്‍മ്മാണങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പൊന്‍കുന്നത്തുള്ള കെ.എസ്.ടി.പി എക്സിക്യുട്ടീവ് എന്‍ജിനിയറെ ഫോണില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചിരുന്നു എന്ന് അനില്‍ പറഞ്ഞു. യാഡില്‍ സൂക്ഷിച്ചിട്ടുള്ള മണ്ണ് ഇതുവരെ ലേലം ചെയ്തിട്ടില്ലെന്നും ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും എക്സിക്യുട്ടീവ് എന്‍ജിനിയര്‍ പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇവിടെ നിര്‍മ്മാണങ്ങള്‍ നടന്നു. ഇതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 13 ന് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് രേഖാമൂലം പരാതി നല്‍കി. എന്നിട്ടും യാതൊരു നടപടിയും കെ.എസ്.ടി.പി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ സ്വീകരിച്ചില്ല. നിക്ഷേപിച്ച മണ്ണ് തിരിച്ചെടുക്കാന്‍ പോലും ബുദ്ധിമുട്ടുള്ള ഇത്രയും താഴ്ന്ന സ്ഥലത്ത് സര്‍ക്കാരിന്റെ മണ്ണ് നിക്ഷേപിച്ചതിലും ദുരൂഹതയുണ്ടെന്ന് അനില്‍ കാറ്റാടിക്കല്‍ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേ നിർമാണത്തിന്റെ മറവില്‍ റാന്നിയിലും പരിസരപ്രദേശങ്ങളിലും നിരവധി ഏക്കർ വയലുകളും താഴ്ന്ന സ്ഥലങ്ങളും സർക്കാരിന്റെ മണ്ണ് ഉപയോഗിച്ച് നികത്തി. ഇതിലൂടെ കോടിക്കണക്കിന് രൂപ പൊതു ഖജനാവിന് നഷ്ടപ്പെട്ടു. ഇത് സംബന്ധിച്ച് കെ.എസ്.ടി.പി.അധികൃതര്‍ക്കും പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും യഥാസമയം പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും ആരും സ്വീകരിച്ചില്ലെന്നും അനില്‍ പറഞ്ഞു.