ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുദ്രവാക്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി സർക്കാർ ഏജൻസികൾ കോടികൾ ചെലവിട്ടെന്ന് റിപ്പോർട്ട്. അൽ ജസീറയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾ സർക്കാർ ചെലവിൽ പ്രചരിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. 2014ലും 2019ലും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഇന്ത്യയിൽ മൂന്നാം ഊഴം തേടുകയാണ്. തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പി പ്രചാരണത്തിനായി നിരവധി മുദ്രവാക്യങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. ‘അബ് കി ബാർ മോദി സർക്കാർ’ എന്നായിരുന്നു ബി.ജെ.പിയുടെ 2014ലെ പ്രധാന മുദ്രാവാക്യം. എന്നാൽ, ഇക്കുറി 400 സീറ്റ് നേടുമെന്ന് പ്രചരിപ്പിക്കാനായി ‘അബ് കീ ബാർ 400 പാർ’ എന്നതും ‘മോദി കീ ഗ്യാരണ്ടി’ എന്ന മുദ്രാവാക്യവുമാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നത്.
ബി.ജെ.പിയുടെ ഈ മുദ്രാവാക്യങ്ങൾ ഗൂഗ്ൾ പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കാൻ സർക്കാർ ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ പണം മുടക്കുന്നുവെന്നാണ് കണ്ടെത്തൽ. ബി.ജെ.പിയുടെ പ്രചാരണവാക്കുകളോട് അടുത്ത് നിൽക്കുന്ന മുദ്രാവാക്യങ്ങൾ ഉപയോഗിച്ചാണ് സർക്കാർ ഏജൻസികൾ ഈ രീതിയിൽ പ്രചാരണം കൊഴുപ്പിക്കുന്നത്. കേന്ദ്രസർക്കാർ ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കഴിഞ്ഞ നാല് മാസത്തിനിടെ പരസ്യങ്ങൾക്കായി ചിലവഴിച്ചത് 38.7 കോടി രൂപയാണ്. ബി.ജെ.പിയുടെ പരസ്യബജറ്റിനേയും മറികടക്കുന്നതാണ് ഇത്. ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് ആറ് വർഷം പരസ്യത്തിനായി ചെലവഴിച്ച തുകയുടെ 41 ശതമാനം അധികം വരും സി.ബി.സിയുടെ പരസ്യചെലവ്.





























