എടത്വ : റോഡിൽ പൈപ്പ് പൊട്ടി ഉണ്ടായകുഴിയിൽ വീണ് സ്കൂട്ടർ യാത്രികനായ പൊതുപ്രവർത്തകൻ ടി.സി അജയകുമാർ മരിച്ചിട്ട് നവംബർ 4ന് ഒരുവർഷം തികയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും യാതൊരു നടപടിയില്ലെന്ന് ആക്ഷേപം. അമ്പലപ്പുഴ -തിരുവല്ല സംസ്ഥാനപാതയിൽ അമ്പലപ്പുഴ ക്ഷേത്രത്തിനും കച്ചേരിമുക്കിനും മധ്യേ പൈപ്പ് പൊട്ടി ഉണ്ടായ കുഴിയിൽ വീണ് 2021ഒക്ടോബർ 27ന് തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാറി (55)നാണ് പരിക്കേറ്റത്. ചികിത്സയിലിരിക്കെ ഒരാഴ്ച കഴിഞ്ഞു മരിച്ചു.
മരണത്തിനു ഉത്തരവാദികളായവർക്ക് എതിരെ നടപടി ഉണ്ടായില്ല. അർഹമായ നഷ്ടപരിഹാരം നൽകാനും നാളിതുവരെ നടപടിയില്ല. ഇപ്പോഴും ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തട്ടി കളിക്കുകയാണ്. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത കുടുംബം ഉപജീവനത്തിന് വഴി കാണാതെ ബുദ്ധിമുട്ടുകയാണ്. നഷ്ടപരിഹാരം തേടി ഭാര്യ ടി.ജെ പ്രതിഭ മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്ക് പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഇതേ കുറിച്ചു തിരക്കാൻ പോലും അധികൃതർ ആരും എത്തിയിട്ടില്ല. അജയകുമാർ മരിക്കുന്നതിന് 7 മാസം മുമ്പ് വിദ്യാർത്ഥിയായ മകൻ മരിച്ചിരുന്നു.
ടി.സി അജയകുമാർ മരിക്കുന്നതിന് 20 ദിവസം മുമ്പാണ് ജ്യേഷ്ഠൻ ടി.സി മുരളീധരൻ (64) കോവിഡ് ബാധിച്ച് മരണപെട്ടത്. ഒൻമ്പതാം ക്ലാസ് വിദ്യാർത്ഥിനിയോടൊപ്പം നിലവിൽ വാടക വീട്ടിൽ കഴിയുന്ന പ്രതിഭയ്ക്ക് കൈതാങ്ങായി അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളും മാത്രമാണ് ഉള്ളത്. ഈ സംഭവം എം എൽ എ മാരായ എച്ച്.സലാമും പി.പി. ചിത്തരഞ്ജനും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.





























