കൊച്ചി: പുറത്താക്കാതിരിക്കാനുള്ള ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ തിങ്കളാഴ്‌ച വൈകീട്ട് 5ന് മുമ്പ് വിസിമാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് വൈകിട്ട് അവസാനിക്കാനിരിക്കെയാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനക്ക് വന്നത്. രാജി വെയ്ക്കണമെന്ന ഗവർണറുടെ നോട്ടീസ് നേരത്തെ റദ്ദാക്കിയിരുന്നതായി വൈസ് ചാൻസിലർമാർ അറിയിച്ചു.
ആദ്യ നോട്ടീസ് റദ്ദാക്കിയതിനാൽ അത് അനുസരിച്ചില്ല എന്ന കാരണത്താൽ രണ്ടാമത് നോട്ടീസ് അയക്കാൻ ആകില്ല. വൈസ് ചാന്‍സലര്‍ നിയമനത്തിൽ തെറ്റ് ഉണ്ടെങ്കിലും അത് തിരുത്താൻ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നും വിസിമാർ കോടതിയിൽ വാദിച്ചു. നിയമനത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ വിസിമാരുടെ നിയമനം നിലനിൽക്കില്ലെന്ന് കോടതി ഓർമിപ്പിച്ചു. സുപ്രീകോടതി വിധി പ്രാവർത്തികമാക്കുക മാത്രമല്ലേ ചാൻസലർ ചെയ്‌തുള്ളൂവെന്ന് കോടതി ചോദിച്ചു.
ചാൻസിലർക്ക് സുപ്രീം കോടതിയോട് മറുപടി പറയാൻ ബാധ്യസ്ഥത ഉണ്ട്. കോടതി വിധി പ്രകാരം ചാൻസിലർക്കു ഇടപെടാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം കാരണം കാണിക്കൽ നോട്ടീസിന് രണ്ടു വിസിമാർ മറുപടി നൽകിയെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് തിങ്കളാഴ്‌ച വൈകിട്ട് 5നകം എല്ലാ വിസിമാരും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കേസ് ഇനി ചൊവ്വാഴ്‌ച പരിഗണിക്കും.






























