റാന്നി: ഇട്ടിയപ്പാറ സെൻട്രൽ ബസ് സ്റ്റാൻഡ് പൂർണ്ണമായും മാലിന്യക്കൂമ്പാരമായി മാറിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ വ്യാപക ജനരോഷം. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരും വ്യാപാരികളും എത്തുന്ന ബസ് സ്റ്റാൻഡും പരിസരവുമാണ് ഇപ്പോൾ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. ബസ് സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് കവറുകൾ, കരിയിലകൾ, മറ്റ് അഴുക്കുകൾ എന്നിവ കുന്നുകൂടിക്കിടക്കുകയാണ്. മഴ പെയ്യുന്നതോടെ ഈ മാലിന്യങ്ങൾ അളിഞ്ഞഴുകി കടുത്ത ദുർഗന്ധമാണ് പ്രദേശത്ത് പരത്തുന്നത്. സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാരും സമീപത്തെ വ്യാപാരികളും മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലാണ് നിലവില്‍.
മഴക്കാലം ആരംഭിച്ചതോടെ ഈ മാലിന്യക്കൂമ്പാരം വൻ ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്. ഈച്ചയും കൊതുകും പെരുകി പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയേറെയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. സ്റ്റാൻഡിലെ ഭക്ഷണശാലകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
മാലിന്യ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാരും വ്യാപാരികളും പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്താനോ മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാനോ പഞ്ചായത്ത് തയ്യാറാകുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
ബസ് സ്റ്റാൻഡിൽ വന്നിരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ദുർഗന്ധം കാരണം കടകളിൽ ആളുകൾ കയറാൻ മടിക്കുന്നു. പഞ്ചായത്ത് എത്രയും വേഗം ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. പ്രദേശത്തെ മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാനും ബസ് സ്റ്റാൻഡ് ശുചീകരിക്കാനും പഞ്ചായത്ത് അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും തീരുമാനം.





























