റാന്നി : ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡിലും സമീപ പ്രദേശങ്ങളിലും തെരുവ് വിളക്കുകള്‍ കത്തുന്നില്ല. തെരുവ് വിളക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ വകുപ്പ് ഉദ്യോഗസ്ഥര്‍ അനാസ്ഥ കാരണമാണ് പ്രദേശത്തെ ഇരുട്ടിലാക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം ബസ് കാത്തിരിക്കുന്ന ഇവിടെ വെളിച്ചമില്ലാത്തതിനാല്‍ സാമുഹ്യ വിരുദ്ധരുടെ ശല്യത്തിനും സാധ്യതയേറെ ആണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ബസ് സ്റ്റാന്‍ഡിലും സമീപ വ്യാപാര സ്ഥാപനങ്ങളും വെളിച്ചം ലഭിക്കുന്നതിന് വേണ്ടി ഹൈമാസ്റ്റ് ലൈറ്റുകള്‍ ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിലവില്‍ അതും കണ്ണടച്ച സ്ഥിതിയാണുള്ളത്. കത്താത്ത തെരുവു വിളക്കിനു വേണ്ടി പോലും ആയിരക്കണക്കിനു രൂപയാണ് പഴവങ്ങാടി പഞ്ചായത്ത് മാസം തോറും വൈദ്യുതി ബോര്‍ഡിലടക്കുന്നത്.
എന്നാല്‍ ബള്‍ബുകള്‍ കത്തിക്കാന്‍ പഞ്ചായത്ത് മുന്‍ കൈയെടുത്ത് നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഇടക്കാലത്ത് സ്റ്റാന്‍ഡിലെ വ്യാപാരികളും മാന്‍ വാര്‍ഡംഗം ബോബി എബ്രഹാമും മുന്‍കൈയെടുത്ത് തകരാറിലായ ലൈറ്റുകള്‍ പ്രകാശിപ്പിച്ചിരുന്നു. വീണ്ടും തകരാറിലായതോടെ ബസ് സ്റ്റാന്‍ഡ് അന്ധകാരത്തിലായി. സ്വകാര്യ- കെ.എസ് ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകളുടെ മധ്യത്തില്‍ ഇരു ഭാഗങ്ങളിലും വെളിച്ചം ലഭ്യമാകത്തക്കവിധമാണ് ഹൈമാസ്റ്റ് ലൈറ്റ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിട്ടുള്ളത്. പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയിലുള്ള ബസ് സ്റ്റാന്‍ഡില്‍ സന്ധ്യ കഴിഞ്ഞു പോലും പല സ്ഥലത്തേക്കും പോകേണ്ട ബസുകളും യാത്രക്കാരുമുണ്ടാകും.
പത്തോളം സ്വകാര്യ ബസുകള്‍ നിർത്തിയിടുന്നതും ഇവിടെ തന്നെയാണ്. ബസ് സ്റ്റാന്‍ഡിലെ വിശ്രമ സ്ഥലത്ത് സന്ധ്യക്ക് ശേഷം ഇരിക്കുന്നത് ആരാണെന്ന് അറിയാനും മാര്‍ഗ്ഗമില്ല. വല്ലപ്പോഴും കയറി വരുന്ന ബസുകളുടെ ലൈറ്റുകളും വ്യാപാര സ്ഥാപനങ്ങളുടെ ലൈറ്റുകളും മാത്രമാണിപ്പോള്‍ സ്റ്റാന്‍ഡില്‍ പ്രകാശം നല്‍കുന്നത്.