മലപ്പുറം : ഭാര്യാസഹോദരന്റെ വെട്ടേറ്റ് യുവാവ് മരിച്ചു. കുറുവ വറ്റലൂർ ലണ്ടൻ പടിയിലെ തുളുവത്ത് കുഞ്ഞീതിന്‍റെ മകൻ തുളുവത്ത് ജാഫറാണ് ( 36 ) കൊല്ലപ്പെട്ടത്. ജാഫറിന്റെ ഭാര്യാസഹോദരൻ വെസ്റ്റ് കോഡൂർ തോരപ്പ അബ്ദുൽ റഊഫാണ് (41) പ്രതിയെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. മക്കരപ്പറമ്പിനടുത്ത ചെറുപുഴ ആറങ്ങോട്ടു പാലത്തിലാണ് ജാഫർ വെട്ടേറ്റ് മരിച്ചത്. പ്രതി അബ്ദുൽ റഊഫിനും കുത്തേറ്റിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ ഇയാൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കാറിൽ മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ജാഫറിനെ ഇന്നോവ കാറിലെത്തിയ അബ്ദുൽ റഊഫ് തടഞ്ഞുനിർത്തുകയായിരുന്നു.
തുടർന്നുണ്ടായ വാക്തർക്കത്തിനൊടുവിൽ ഇരുവരും കൈയിൽ കരുതിയ ആയുധങ്ങളെടുത്ത് പരസ്പരം ആക്രമിച്ചു. വെട്ടുകത്തി ഉപയോഗിച്ചാണ് ജാഫറിനെ റഊഫ് വെട്ടിയതെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരാണ് ആംബുലൻസിൽ ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ നിലനിന്നിരുന്നതായി നാട്ടുകാർ പറയുന്നു. അബ്ദുൽ റഊഫ് നേരത്തെ ചില കേസുകളിൽ പ്രതിയാണ്. മരിച്ച ജാഫറിന്റെ ബന്ധുക്കളുടെ പരാതിയിൽ കൊളത്തൂർ പോലീസ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ചികിൽസയിലുള്ള റഊഫ് പോലീസ് നിരീക്ഷണത്തിലാണ്. ജില്ല പോലീസ് മേധാവി സുജിത് ദാസ്, പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ് കുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
കൊളത്തൂർ പോലീസ് ഇൻസ്പെക്ടർ എ.സജിത്തിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ വെച്ച് ഇൻക്വസ്റ്റ് പൂർത്തീകരിച്ചു. ഫോറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ജാഫറിെൻറ മാതാവ്: ആയിശ കറുത്തേടൻ (കട്ടുപ്പാറ) ഭാര്യ : തോരപ്പ സബാന ജാസ്മിൻ (വെസ്റ്റ് കോഡൂർ) മക്കൾ: മുഹമ്മദ് ജാസിൽ, നിദ ഫെബിൻ, മുഹമ്മദ് ജാസിൻ, സഹോദരങ്ങൾ: ഷബീർ (യു.എ.ഇ.) നജ്മുന്നീസ (വറ്റലൂർ).