തിരുവനന്തപുരം : പെൺക്കുട്ടികളെ കടന്ന് പിടിച്ച രണ്ട് പോക്സോ കേസുകളിലായി രണ്ട് പ്രതികളെ തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചു. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച കേസിൽ പ്രതി ചിറ്റാഴ മുല്ലക്കരക്കോണം വീട്ടിൽ രാജേഷ് രാജനെ (30) ഏഴ് വർഷം വെറും തടവിനും ഇരുപതിനായിരം രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2022 നവംബർ 25 മൂന്ന് മണിക്ക് മുക്കോല മരുതൂർ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നിന്ന് പതിമൂന്ന് കാരിയായ കുട്ടി വീട്ടിൽ തിരിച്ച് വരുന്ന വഴി പ്രതി ഒരു വീടിന് മുന്നിൽ നിന്ന് ബഹളം വെക്കുകയായിരുന്നു. ഇത് കണ്ട് കുട്ടി പേടിച്ച് ഒരു വീട്ടിൽ കയറി ഒതുങ്ങി നിന്നു. പ്രതി പോയി കഴിഞ്ഞിട്ട് പോയാൽ മതിയെന്ന് ആ വീട്ടിലുള്ളവർ കുട്ടിയോട് പറഞ്ഞു.
പ്രതി പോയിക്കാണും എന്ന് കരുതി കുറച്ച് നേരം കഴിഞ്ഞ് കുട്ടി തിരിച്ച് പോകവെ ഒളിഞ്ഞ് നിന്ന പ്രതി കുട്ടിയോട് അശ്ലീലച്ചുവയുള്ള വാക്കുകൾ പറഞ്ഞിട്ട് കടന്ന് പിടിച്ചു. കുട്ടി പ്രതിയെ തട്ടി മാറ്റിയിട്ട് ഓടി രക്ഷപെട്ടു. വീട്ടിൽ എത്തി സംഭവം പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ പ്രതി സ്ഥലത്തില്ലായിരുന്നു. പ്രതി ആദ്യം കണ്ട വീട്ടുകാരോട് താൻ ചിറ്റാഴയുള്ള രാജേഷ് ആണെന്നും തന്നെ നിങ്ങർക്ക് ഒന്നും ചെയ്യാനാകില്ലായെന്നും ഭീഷണിപ്പെടുത്തി. ഇങ്ങനെയാണ് പോലീസിന് പ്രതിയുടെ വിവരങ്ങൾ ലഭിച്ചത്. കുട്ടി മണ്ണന്തല പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ ഇതേ പേരിലുള്ള പ്രതി ഒരു സ്ത്രീയെ ഉപദ്രവിച്ച കേസിൽ ജയിലിൽ കിടക്കുകയാണെന്ന വിവരം പോലീസിന് ലഭിച്ചു. ഇതേ ദിവസം വൈകിട്ട് തന്നെ സ്ത്രിയെ ഉപദ്രവിച്ച കേസിൽ വട്ടപ്പാറ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തിരുന്നു. പ്രതിയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് തിരിച്ചറിയുകയായിരുന്നു. മണ്ണന്തല എസ്ഐ ആർ.എൽ.രാഹുലാണ് കേസ് അന്വേഷിച്ചത്.
അയൽവാസിയായ പതിനാറ് കാരിയെ വീട്ടിനുള്ളിൽ കയറി കടന്ന് പിടിച്ച കേസിൽ കരകുളം വേങ്ങോട് സ്വദേശി അഷ്റഫ് (5ഠ) നെയാണ് മറ്റൊരു കേസിൽ നാല് വർഷം വെറും തടവും പതിനയ്യായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണം. 2021 ഏപ്രിൽ പതിനൊന്ന് രാത്രി പത്ത് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലിരുന്ന് പഠിക്കുകയായിരുന്ന കുട്ടി ബാത്ത് റൂമിൽ പോയിട്ട് തിരിച്ച് വരവെ വീട്ടിനുള്ളിൽ പതിങ്ങിയിരുന്ന പ്രതി കടന്ന് പിടിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചപ്പോൾ പ്രതി ഓടി. വീടിന് പുറത്തിറങ്ങിയിട്ട് ഇനിയും വരുമെന്ന് പറഞ്ഞിട്ടാണ് പ്രതി പോയത്. ഈ സംഭവത്തിന് മുമ്പ് പ്രതി കുട്ടിയെ മുണ്ട് പൊക്കി കാണിച്ച സംഭവം ഉണ്ടായിട്ടുണ്ട്. സംഭവത്തിന് ശേഷം മൊഴി മാറ്റി പറയണം എന്നാവശ്യപ്പെട്ട് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയതിനും പോലീസ് കേസ് എടുത്തിരുന്നു. നെടുമങ്ങാട് പോലീസ് സബ് ഇൻസ്പെക്ടർമാരായ ബി എസ്.ശ്രീജിത്ത്, കെ.എസ്.ധന്യ, എൻ.സുരേഷ് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.ആർ.വൈ.അഖിലേഷ് ഹാജരായി. പിഴ തുക കുട്ടിക്ക് നൽകണമെന്ന് കോടതി ഉത്തരവിലുണ്ട്.





























