പത്തനംതിട്ട : ജില്ല കൊടും വരള്‍ച്ചയിലേക്ക് പോകുമ്പോള്‍ ഗ്രാമീണ ജനതയുടെ ദാഹം മാറ്റുവാന്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ജല ജീവന്‍ പദ്ധതി പത്തനംതിട്ട ജില്ലയില്‍ എങ്ങും എത്തിയില്ല. 2024 ഓടെ ഇന്ത്യയിലെ എല്ലാ വീടുകളിലും ടാപ്പ് കണക്ഷനിലൂടെ പ്രതിദിനം ഒരാള്‍ക്ക് കുറഞ്ഞത് 55 ലിറ്റര്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനായാണ് 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ ജല ജീവന്‍ പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ഇതിനായി പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ എത്തിച്ച പൈപ്പുകള്‍ ഇന്നും കാട് കയറി കുന്നുകൂടി കിടക്കുകയാണ്. ജില്ലയിലെ പഞ്ചായത്തുകളില്‍ അന്‍പത് ശതമാനം പോലും പദ്ധതി പൂര്‍ത്തിയാക്കിയിട്ടില്ല. പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കാന്‍ എടുത്ത കുഴി കൃത്യമായി മൂടാത്തത് കാരണമുണ്ടായ വാഹനാപകടങ്ങളും മറുവശത്ത്.
കൊറ്റനാട്, പള്ളിക്കല്‍, തണ്ണിത്തോട്, കോയിപ്രം, ഏറത്ത്, കടമ്പനാട്, ഏഴംകുളം പഞ്ചായത്തുകളിലാണ് പദ്ധതി നടത്തിപ്പ് കൂടുതല്‍ പരാജയപ്പെട്ടത്. പലയിടത്തും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ടാങ്ക് പൂര്‍ത്തിയാകാത്തതാണ് പ്രധാന കാരണം. കരാര്‍ എടുത്തവര്‍ പണി തുടങ്ങാന്‍ വൈകുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഏറത്ത് പഞ്ചായത്തില്‍ ടാങ്ക് പണിയാന്‍ കന്നിമല, മുരുകന്‍കുന്ന് ഭാഗങ്ങളിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കടമ്പനാട് മലങ്കാവില്‍ നിലവിലുള്ള ടാങ്കിനു സമീപമാണ് പുതിയ ടാങ്ക് വരുന്നത്. ഏഴംകുളം പഞ്ചായത്തിലെ ടാങ്ക് നിര്‍മ്മാണവും ആരംഭിച്ചിട്ടില്ല.
കോയിപ്രം ബ്ലോക്കിലെ ഏഴ് പഞ്ചായത്തിലെ പദ്ധതികള്‍ അവതാളത്തിലാണ്. ട്രീറ്റ്മെന്റ് പ്ലാന്‍റിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി റവന്യു വകുപ്പ് വില നിര്‍ണ്ണയം പൂര്‍ത്തിയാക്കി. സ്ഥലത്തിന്റെ വിലയായി ജല അതോറിറ്റി ഫണ്ടില്‍ നിന്നും റവന്യു വകുപ്പിന് 10.56 കോടി രൂപ കൈമാറിയിരുന്നു. പൂവത്തൂരിലെയും മുട്ടുമണ്ണിലെയും സ്ഥലം ഏറ്റെടുക്കുന്നതിനായാണ് തുക നീക്കി വെച്ചത്. ഇതില്‍ പൂവത്തൂരിലെ സ്ഥലം ഏറ്റെടുത്തെങ്കിലും മുട്ടുമണ്ണിലെ സ്ഥലത്തിന് ഹൈക്കോടതി സ്റ്റേ നല്‍കി. വിവിധ കാരണങ്ങളാല്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പദ്ധതി നടപ്പാകാതെ വന്നതോടെ കുടിവെള്ളം ലഭിക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷയും മങ്ങി.





























