ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ലഷ്‌കറെ തോയ്ബയിലെ പ്രമുഖ ഭീകരൻ ഉൾപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സക്കീർ അഹമ്മദ് ഗാനി, ഇയാളുടെ സഹായിയായ ലത്തീഫ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുൽഗാം ജില്ലയിൽ നിന്നുള്ള സക്കീർ ഗാനിയെ ‘എ++’ വിഭാഗത്തിലുള്ള ഭീകരനായാണ് സുരക്ഷാ ഏജൻസികൾ തരംതിരിച്ചിരിക്കുന്നത്. ഷോപ്പിയാനിലെ ചാൻപോറ ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരം 7:45 ഓടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. കരസേനയുടെ 44, 20, 34 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റുകൾ, 3 പാരാ, ജമ്മു കശ്മീർ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. പഹൽഗാം ഭീകരാക്രമണം, സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങൾ, താഴ്‌വരയിലെ ആസൂത്രിത കൊലപാതകങ്ങൾ എന്നിവയിൽ കൊല്ലപ്പെട്ട സക്കീർ ഗാനിക്ക് പങ്കുണ്ടെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു. ഇയാൾക്കെതിരെ നേരത്തെ എൻഐഎ കോടതി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രദേശത്ത് ഗാനിയുടെ സാന്നിധ്യം സിസിടിവി ദൃശ്യങ്ങളിലൂടെ അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ സ്ഥിരീകരിച്ചിരുന്നു.






























