തിരുവനന്തപുരം: കമ്മ്യൂണിറ്റി പോലീസിംഗ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി 2007 ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ജനമൈത്രി സുരക്ഷാ പദ്ധതി ഇന്ന് രാജ്യത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എന്‍ ഷംസുദ്ദീന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുക, വയോജനങ്ങളുടെയും ആദിവാസി- ദുര്‍ബ്ബല ജനവിഭാഗങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുക, അതിഥി തൊഴിലാളികളുടെ നിരീക്ഷണം തുടങ്ങി വിവിധ പദ്ധതികള്‍ ജനമൈത്രിയുടെ ഭാഗമായി ഫലപ്രദമായി നടപ്പിലാക്കിവരികയാണ്.
ജനമൈത്രി സുരക്ഷാ പദ്ധതി ഇതിനകം എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലും ജനമൈത്രി സുരക്ഷാ സമിതികളും, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജില്ലാ ഉപദേശക സമിതിയും രൂപീകരിച്ച് പ്രവര്‍ത്തിക്കണമെന്നും ജനപ്രതിനിധികളെയും പ്രദേശത്തെ പ്രമുഖ വ്യക്തികളെയും സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നിലവിലുണ്ട്.
ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ചുമതലയില്‍ സോഷ്യല്‍ പോലീസിംഗ് ഡയറക്ടറേറ്റ് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തി പോലീസ് സ്റ്റേഷനുകള്‍ ജനസൗഹൃദമാക്കി പോലീസിനെ ജനകീയവല്‍ക്കരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ജില്ലാതല പോലീസ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ ലക്ഷ്യങ്ങള്‍ കമ്മ്യൂണിറ്റി പോലീസിംഗിലൂടെ കൈവരിക്കാന്‍ കഴിയുന്നത് കണക്കിലെടുത്താണ് പ്രസ്തുത കമ്മിറ്റികള്‍ തുടരേണ്ടതില്ലെന്ന് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.





























