കോന്നി: മണ്ണാറക്കുളഞ്ഞി ആശുപത്രി വളവിലെയും രണ്ടാം കലുങ്കിലേയും അപകടവളവുകളിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നു അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. പുനലൂർ മൂവാറ്റുപുഴ റോഡ് പ്രവർത്തിയുടെ പുരോഗതി വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. രണ്ട് സ്ഥലങ്ങളിലും കെ എസ് ടി പി പ്രൊജക്റ്റ് ഡയറക്ടർ പ്രമോജ് ശങ്കർ ഐ ഒ എഫ് എസ് നൊപ്പം സന്ദർശിച്ചു.
ട്രാൻസ്പോർട്ട് അസിസ്റ്റന്റ് കമ്മീഷണർ കൂടിയായ കെ എസ് ടി പി പ്രോജക്ട് ഡയറക്ടർ മോട്ടോർ വാഹന വകുപ്പിനോട് രണ്ടുദിവസത്തിനകം സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു.ഈ ഭാഗത്തെ റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിച്ചതോടെ അമിതവേഗത അപകടങ്ങൾക്ക് ആക്കം കൂട്ടുകയാണ്. നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്ന കോന്നി പുനലൂർ റീച്ചിൽ കോന്നി നിയോജകമണ്ഡലത്തിൽ ഇനി നാല് കിലോമീറ്റർ റോഡ് കൂടിയാണ് ടാർ ചെയ്യാനുള്ളത്.
പഞ്ചായത്ത് പ്രസിഡണ്ടുമാരും ജനപ്രതിനിധികളും വ്യാപാരി നേതാക്കളും രാഷ്ട്രീയ പ്രവർത്തകരും ഉന്നയിച്ച പരാതികൾ എംഎൽഎ യോഗത്തിൽ കേട്ടു. മണ്ഡലകാലം ആരംഭിക്കുന്നതിനു മുൻപ് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കുവാൻ എംഎൽഎ ഉദ്യോഗസ്ഥരോടും കരാറുകാരോടും നിർദ്ദേശിച്ചു. ഗതാഗതക്കുരുക്ക് ഉണ്ടാകാൻ ഇടയുള്ള മാരൂർ പാലത്തിലും വകയാർ പാലത്തിലും നിലവിലുള്ള പാലവും പുതിയതായി നിർമ്മിച്ച പാലവും ഉപയോഗിച്ച് വാഹന ഗതാഗതം സുഗമമാക്കും.
നെടുമൺകാവ് മുതൽ ഗാന്ധി ജംഗ്ഷൻ വരെയുള്ള തോടിന്റെ വീതി കുറഞ്ഞത് തോടിന്റെ കയ്യേറ്റം കണ്ടെത്തി അതിർത്തി നിശ്ചയിച്ച് സംരക്ഷണഭിത്തി പുനർ നിർമ്മിക്കാൻ എംഎൽഎ നിർദ്ദേശിച്ചു. കോന്നി തഹസിൽദാർ, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് പ്രസിഡണ്ട്, കെ എസ് ടി പി ഉദ്യോഗസ്ഥർ എന്നിവർ സംയുക്ത പരിശോധന ചൊവ്വാഴ്ച നടത്തുവാൻ എംഎൽഎ നിർദ്ദേശിച്ചു. വീതി കുറവുള്ള കലഞ്ഞൂർ പാലം വീതി വർധിപ്പിക്കണമെന്നു എം എൽ എ നിർദ്ദേശിച്ചു.
അയ്യപ്പഭക്തർ വിരിവെയ്ക്കുന്ന കലഞ്ഞൂർ ആൽത്തറ ജംഗ്ഷനിലേക്കുള്ള ഇരു വഴികളും കോൺഗ്രീറ്റ് ചെയ്ത് ഗതാഗതം സുഗമമാക്കുവാൻ എംഎൽഎ നിർദ്ദേശിച്ചു. കൂടൽ ജംഗ്ഷനിലും കൂടൽ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലും കൂടൽ ക്ഷേത്രം ജംഗ്ഷനിലും ഓട നിർമ്മിക്കുന്നത് സംയുക്ത പരിശോധനയിൽ
കരാറുകാരെ കൂടി ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു.
ഇഞ്ചപ്പാറ പെട്രോൾ പമ്പിന് സമീപം തോട് തടസ്സപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന പാലം പരിശോധിക്കും. കോന്നി ചൈന മുക്കിൽ ഗുരു മന്ദിരത്തിന് സമീപത്തുകൂടി പോകുന്ന റോഡിൽ കലുങ്കിൽ നിന്നുള്ള വെള്ളം ഒഴുകുന്നത് ഗുരു മന്ദിരത്തിന് സമീപമുള്ള കെ. എസ്.ടി.പിയുടെ ഓടയിലേക്ക് പരസ്പരം ബന്ധിപ്പിക്കാൻ എം എൽ എ നിർദേശം നൽകി.കോന്നി ടൗണിൽ സെന്റർ ജംഗ്ഷനിൽ റൗണ്ടാന നിർമ്മിക്കണമെന്ന് എം എൽ എ പ്രൊജക്റ്റ് ഡയറക്ടർക്ക് നിർദേശം നൽകി.കോന്നി ടൗണിലെ കുടിവെള്ള പ്രശ്നം 21- ആം തീയതി പൂർണ്ണമായും കണക്ഷൻ പുനസ്ഥാപിക്കുമെന്ന് കരാറുകാർ അറിയിച്ചു.
കോന്നി ടൗണിൽ പഞ്ചായത്ത് പുറം പോക്ക് ഏറ്റെടുക്കുന്നത് സംയുക്ത പരിശോധന നടത്തി പരിഹരിക്കണമെന്നു കോന്നി പഞ്ചായത്ത് പ്രസിഡന്റ്റിനോട് എം എൽ എ നിർദ്ദേശിച്ചു.കോന്നി സജി പ്രസന്റ് സമീപത്തുള്ള ട്രാൻസ്ഫോമർകാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ ക്രമീകരിക്കാൻ എംഎൽഎ നിർദ്ദേശിച്ചു. കെഎസ്ആർടിസി സ്റ്റാൻഡിന്റെ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നത് പരിശോധിച്ചു പരിഹരിക്കണമെന്നും എംഎൽഎ പറഞ്ഞു. യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പ്രൊജക്റ്റ് ഡയറക്ടർ നേരിട്ട് റിവ്യൂ ചെയ്യണമെന്ന് എംഎൽഎ നിർദ്ദേശിച്ചു.
കോന്നി പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ എംഎൽഎ യോടൊപ്പം കെ എസ് ടി പി പ്രൊജക്റ്റ് ഡയറക്ടർ പ്രമോദ് ശങ്കർ ഐ ഒ എഫ് എസ്, കെഎസ്ടിപി ചീഫ് എൻജിനീയർ കെ.ലിസി,സൂപ്രണ്ടിംഗ് എൻജിനീയർ ബിന്ദു, എക്സിക്യൂട്ടീവ് എഞ്ചിനീയർ ജാസ്മിൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി, പഞ്ചായത്ത് പ്രസിഡണ്ട് മാരായ സുരേഖ വി നായർ, ടി വി പുഷ്പവല്ലി, ചന്ദ്രിക സുനിൽ, പത്തനംതിട്ട ഡെപ്യൂട്ടി കളക്ടർ ടി. ജയശ്രീ, കോന്നി തഹസിൽദാർ കുഞ്ഞച്ചൻ, സ്പെഷ്യൽ തഹസിൽദാർ മുഹമ്മദ് നവാസ്, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കോശി, കെ ഐ പി അസിസ്റ്റന്റ് എൻജിനീയർ അനന്തു,പഞ്ചായത്ത് സെക്രട്ടറിമാർ, കരാർ കമ്പനി ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി നേതാക്കൾ, ഓട്ടോ ടാക്സി നേതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.