ന്യൂഡൽഹി : വിവിധ മേഖലകളിൽ സഹകരണംഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ചയാണ് അവർ ന്യൂഡൽഹിയിൽ വിമാനമിറങ്ങിയത്. സ്ഥാനമേറ്റെടുത്ത ശേഷമുള്ള തകായ്ച്ചിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം എത്തിയ തകായ്ച്ചി ജൂലൈ ഒന്നു മുതൽ മൂന്നു വരെയാണ് ഇന്ത്യയിലുണ്ടാവുക. സെമികണ്ടക്ടർ നിർമ്മാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും കൈകോർക്കുന്നത് ഏഷ്യൻ മേഖലയിലെ സാമ്പത്തിക സുസ്ഥിരതയ്ക്ക് കരുത്തേകുമെന്നാണ് വിലയിരുത്തൽ. ഇരുരാജ്യങ്ങളും വ്യാപാരം, സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണവും വിലയിരുത്തും.
ന്യൂഡൽഹിയിലെത്തിയ ജാപ്പനീസ് പ്രധാനമന്ത്രിയെ ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിങ് സ്വീകരിച്ചു. ‘ഔദ്യോഗിക സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചിക്ക് ഹൃദ്യമായ സ്വാഗതം. പ്രധാനമന്ത്രി തകായ്ച്ചിയെ സഹമന്ത്രി @DrJitendraSingh സ്വീകരിച്ചു.’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ എക്‌സിൽ കുറിച്ചു. ‘ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രത്യേക തന്ത്രപ്രധാനവും ആഗോളവുമായ പങ്കാളിത്തം (Special Strategic and Global Partnership) മുന്നോട്ട് കൊണ്ടുപോകുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് ഈ സന്ദർശനം.’ ജയ്‌സ്‌വാൾ കൂട്ടിച്ചേർത്തു. സന്ദർശന വേളയിൽ തകായ്ച്ചി പ്രധാനമന്ത്രി മോദിയുമായി ചർച്ചകൾ നടത്തുകയും ഇന്ത്യ-ജപ്പാൻ ബിസിനസ് ഫോറത്തിൽ പങ്കെടുക്കുകയും ഇരു രാജ്യങ്ങളിലെയും ബിസിനസ് പ്രമുഖരുമായി ആശയവിനിമയം നടത്തുകയും ചെയ്യും. സാമ്പത്തിക സുരക്ഷ, വിതരണ ശൃംഖലകൾ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, പ്രതിരോധ സഹകരണം, സമുദ്ര സുരക്ഷ, നിക്ഷേപം, നവീകരണം എന്നിവയിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.






























