തെഹ്‌റാൻ: ദോഹയിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിൽ മധ്യസ്ഥ രാജ്യങ്ങളുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകളിൽ നിർണായക പുരോഗതി. വർഷങ്ങളായി അമേരിക്ക മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ഫണ്ടുകളുടെ ആദ്യ ഗഡു വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായാണ് അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയസ്’ റിപ്പോർട്ട് ചെയ്യുന്നത്. നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച പുറത്തുവന്ന ഈ വാർത്ത പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കും. ഇറാനു ലഭിക്കാനുള്ള ആദ്യ ഗഡുവായ ആറ് ബില്യൺ ഡോളറിൽ മൂന്ന് ബില്യൺ ഡോളറിന്റെ കൈമാറ്റത്തിലാണ് ഇപ്പോൾ പ്രാഥമിക ധാരണയായിരിക്കുന്നത്. എന്നാൽ ഈ തുക പണമായി നേരിട്ട് ഇറാനിലേക്ക് കൈമാറില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പകരം, കടുത്ത സാമ്പത്തിക ഉപരോധം നേരിടുന്ന ഇറാനിലേക്ക് ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ വാങ്ങി നൽകുന്നതിനായിരിക്കും ഈ തുക വിനിയോഗിക്കുക. പണം ദുരുപയോഗം ചെയ്യുന്നത് തടയാൻ മധ്യസ്ഥ രാജ്യങ്ങളുടെ മേൽനോട്ടത്തിലായിരിക്കും ഈ പ്രക്രിയ നടക്കുക.
ചർച്ചകളിൽ പുരോഗതിയുണ്ടായെങ്കിലും ചില തർക്കവിഷയങ്ങളിൽ ഇരുവിഭാഗവും ശക്തമായ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ ചുങ്കം ചുമത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് യുഎസ് പ്രതിനിധി സംഘം ചർച്ചയിൽ വ്യക്തമാക്കി. രാജ്യാന്തര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ മുൻനിർത്തിയാണ് അമേരിക്ക ഈ നിലപാട് സ്വീകരിച്ചത്.





























