സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതി വീണ് ജപ്പാന്‍. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന പദവിയും ഇതോടെ നഷ്ടമായി. തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ ജപ്പാന്റെ ജിഡിപി കുത്തനെ ഇടിഞ്ഞതോടെയാണ് ജപ്പാന്‍ മാന്ദ്യത്തിലേക്ക് വീണത്. ദുര്‍ബലമായ ഉപഭോഗം ഉയരുന്ന മൂലധനച്ചെലവുകള്‍ എന്നിവയാണ് തിരിച്ചടിയായത്. ജപ്പാന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം മുന്‍ പാദത്തിലെ 3.3 ശതമാനം ഇടിവിന് ശേഷം ഒക്ടോബര്‍ – ഡിസംബര്‍ കാലയളവില്‍ 0.4 ശതമാനമാണ് ഇടിഞ്ഞത്. കേന്ദ്ര ബാങ്കിന്റെ അയഞ്ഞ പണ നയമാണ് ജപ്പാനെ വീഴ്ത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. യെന്‍ ഇടിവ്, ചൈനയിലെ ദുര്‍ബലമായ ഡിമാന്‍ഡ്, ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ മന്ദഗതിയിലുള്ള ഉപഭോഗം എന്നിവയെല്ലാം ജപ്പാനെ തളര്‍ത്തിയിരുന്നു. ഈ വര്‍ഷം ബാങ്ക് ഓഫ് ജപ്പാന്‍ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ ഘട്ടംഘട്ടമായി നിര്‍ത്തുമെന്ന് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇതുവരെ പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താനായിട്ടില്ല. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പകുതിയിലധികവും വരുന്ന രാജ്യത്തെ സ്വകാര്യ ഉപഭോഗം 0.2 ശതമാനം ഇടിഞ്ഞു.
ജീവിതച്ചെലവുകള്‍ ഉയര്‍ന്നതു കൊണ്ട് ഭക്ഷണം കഴിക്കുന്നതില്‍ പോലും ജപ്പാന്‍ ജനത കുറവ് വരുത്തിയതായി റിപ്പോര്‍ട്ടുണ്ട്. വിലക്കയറ്റം മൂലം തണുപ്പ് കാലത്ത് ശൈത്യകാല വസ്ത്രങ്ങള്‍ വാങ്ങാന്‍ പോലും മിക്കവരും മടിച്ചു. മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ വന്‍കിട കമ്പനികള്‍ മൂലധനച്ചെലവ് 13.5 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തൊഴിലാളി ക്ഷാമവും കാരണം രാജ്യത്തെ നിക്ഷേപങ്ങള്‍ വൈകുകയാണ്. കയറ്റുമതി മുന്‍ പാദത്തെ അപേക്ഷിച്ച് 2.6 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഉയര്‍ന്നതാണ് ജപ്പാന് ഇപ്പോള്‍ ആകെയുള്ള ഒരു ആശ്വാസം. ജിഡിപിയില്‍ 0.2 ശതമാനമാണ് കയറ്റുമതിയുടെ സംഭാവന. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡോളറിനെതിരെ ജാപ്പനീസ് കറന്‍സിയായ യെന്‍ കുത്തനെ ഇടിയുകയാണ്. യുകെക്ക് പിന്നാലെ ജപ്പാന്റെ വീഴ്ച ഈ വര്‍ഷം കൂടുതല്‍ സമ്പദ് വ്യവ്‌സഥകള്‍ വീഴുമോ എന്ന ചോദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.