തിരുവനന്തപുരം : റെയില്‍വേയുടെ നിലവിലെ ലൈനുകളുമായി ബന്ധിപ്പിക്കാന്‍ കഴിയാത്ത സ്റ്റാന്‍ഡേർഡ് ഗേജില്‍ കെ – റെയിൽ പദ്ധതി നടപ്പാക്കുന്നത് വിദേശ വായ്പ കൂടി ലക്ഷ്യമിട്ടെന്ന് കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ – റെയിൽ). 200 കിലോമീറ്റര്‍ വേഗത്തില്‍ യാത്ര സാധ്യമാക്കണമെങ്കിൽ സ്റ്റാന്‍ഡേർഡ് ഗേജില്‍ പദ്ധതി പൂർത്തിയാക്കണമെന്നായിരുന്നു ഇതുവരെ പറഞ്ഞ ന്യായം. വിദേശ ഏജന്‍സിയായ ജെയ്ക്കയിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കണമെങ്കില്‍ ജപ്പാന്‍ കമ്പനികളില്‍ നിന്നുള്ള ഉപകരണങ്ങള്‍ പദ്ധതിക്കായി വാങ്ങേണ്ടി വരുമെന്നും കെ – റെയിൽ എംഡി വി.അജിത് കുമാർ പറഞ്ഞു.
സ്റ്റാന്‍ഡേർഡ് ഗേജിന് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്നും വിദേശ ബിസിനസ് ലോബിയുടെ സമ്മര്‍ദ തന്ത്രമാണിതെന്നുമുള്ള വിമർശനങ്ങൾക്കിടെയാണ് എംഡിയുടെ തുറന്നു പറച്ചിൽ. സ്റ്റാന്‍ഡേർഡ് ഗേജാണെങ്കിലേ വിദേശ ബാങ്കുകള്‍ വലിയ കാലാവധിയില്‍ വായ്പ നൽകുവെന്നും വായ്പ തരുന്ന ബാങ്കുകളുമായി ബന്ധപ്പെട്ട വിദേശ കമ്പനികള്‍ക്ക് ധാരാളം ബിസിനസ് ലഭിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു.
രാജ്യത്തെ റെയിൽവേ ശ്യംഖല ബ്രോഡ് ഗേജിൽ ആയതിനാൽ സ്റ്റാന്‍ഡേർഡ് ഗേജില്‍ നിര്‍മിക്കുന്ന സില്‍വര്‍ലൈന്‍ ഇതുമായി ഒരിക്കലും ബന്ധിപ്പിക്കാന്‍ സാധിക്കില്ലെന്നതാണ് പ്രധാന വിമര്‍ശനം. നാലര മണിക്കൂറുകൊണ്ട് തിരുവന്തപുരത്തുനിന്ന് കാസര്‍കോട് എത്തണമെങ്കില്‍ സ്റ്റാന്‍ഡേർഡ് ഗേജില്‍ തന്നെ പാളം നിര്‍മിക്കണമെന്നതായിരുന്നു സര്‍ക്കാരിന്‍റെയും കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്റെയും ഇതുവരെയുള്ള വാദം. മുംബൈ – അഹമ്മദാബാദ്, ഡല്‍ഹി – മീററ്റ് പോലെയുള്ള അതിവേഗ റെയില്‍ പദ്ധതികള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണെന്നതും ചൂണ്ടിക്കാണിച്ചിരുന്നു.
സില്‍വര്‍ലൈന്‍ നിര്‍മിക്കാന്‍ വേണ്ട 63941 കോടി രൂപയില്‍ ഏറിയ പങ്കും വായ്പയെടുത്തേ പറ്റൂ. ഇതും കൂടി കണക്കിലെടുത്താണ് സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ പാത നിര്‍മിക്കുന്നതെന്ന് വി.അജിത് കുമാർ സമ്മതിച്ചു. ജെയ്ക്ക പോലെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ പദ്ധതിക്ക് വായ്പ തരുമെന്നതിനാല്‍ പദ്ധതി സംസ്ഥാനത്തെ കടക്കെണിയിലാക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ കിട്ടണമെങ്കില്‍ ആ രാജ്യത്തുള്ള കമ്പനികള്‍ക്ക് തന്നെ ഓര്‍ഡര്‍ നല്‍കേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച മാതൃകയാണ് ഇതെന്നു പറഞ്ഞാണ് അധികൃതര്‍ വിമര്‍ശകരെ പ്രതിരോധിക്കുന്നത്.































