തിരുവനന്തപുരം: ഇറാനില്‍ ഹിജാബ് നിയമങ്ങള്‍ അനുസരിക്കാത്തതിന് മതമൗലികവാദികള്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഇറാനിയന്‍ വനിതകള്‍ ഹിജാബ് ഊരി വലിച്ചെറിഞ്ഞ് തെരുവില്‍ പ്രതിഷേധിക്കുകയാണ്. ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഇറാന്‍ ഭരണകൂടത്തിന്റെ ഇത്തരം തീവ്ര നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അതിനിടെ ഹിജാബ് വിഷയത്തില്‍ വ്‌ളോഗറും ആക്ടിവിസ്റ്റുമായ ജസ്ല മാടശ്ശേരിയുടെ അഭിപ്രായം സമൂഹമാദ്ധ്യമത്തില്‍ ചര്‍ച്ചയാകുകയാണ്.
ആത്മാഭിമാനമുള്ള ഒരൊറ്റ മുസ്ലീം സ്ത്രീയ്‌ക്കും മതവിശ്വാസത്തിന്റെ ഭാഗമായി ഹിജാബ് അണിയാന്‍ സാധിക്കില്ല എന്നാണ് ജസ്ല മാടശ്ശേരി പ്രതികരിച്ചിരിക്കുന്നത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക ഫാസിസത്തിന്റെ ചാക്കിനുള്ളില്‍ കയറും പോലെ തന്നെയാണ്. അതില്‍ നിന്നും ഇറങ്ങിയാല്‍ കൊല്ലപ്പെടാന്‍ സാദ്ധ്യതയുള്ളിടത്ത് ആ മുസ്ലീം സ്ത്രീ കൊല്ലപ്പെടുമെന്നും അല്ലാത്തിടത്ത് ഒറ്റപ്പെടുത്തി അക്രമിച്ച് നാടുകടത്തുമെന്നും ജസ്ല തന്റെ ഫെയ്സബുക്കില്‍ കുറിച്ചു. കൊല്ലാനും അക്രമിച്ച് നാടു കടത്താനും പറ്റിയില്ലെങ്കില്‍ വ്യഭിചാര ചാപ്പ അടിച്ച് അവളുടെ ശരീര ഭാഗങ്ങള്‍ക്ക് വില നിലവാര പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സെപ്തംബര്‍ 13-നായിരുന്നു സംഭവം. ഇറാനിലെ സഗെസ് സ്വദേശിയായ യുവതി സഹോദരനൊപ്പം ഉല്ലാസയാത്രയ്‌ക്കായാണ് ടെഹ്റാനിലെത്തിയത്. യുവതിയുടെ വേഷത്തില്‍ പ്രകോപിതരായ മതമൗലികവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. ടെഹ്‌റാനിലെ റീ എഡ്യുക്കേഷന്‍ ക്ലാസ് എന്ന തടങ്കല്‍ കേന്ദ്രത്തിലെത്തിച്ചാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. സഹോദരനെയും സംഘം ക്രൂരമായി ആക്രമിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മഹ്‌സ മരിച്ചത്.





























