ഡൽഹി : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടിയും മുൻ എംപിയുമായ ജയപ്രദക്കെതിരെ കടുത്ത നടപടിയുമായി കോടതി. രണ്ട് കേസുകളുടെ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്ന് ജയപ്രദ ഒളിവിലാണെന്ന് പ്രത്യേക കോടതി പ്രഖ്യാപിച്ചു. ജയപ്രദയെ അറസ്റ്റ് ചെയ്ത് മാർച്ച് ആറിന് കോടതിയിൽ ഹാജരാക്കണമെന്നും കോടതി പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ രാംപൂരിലെ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർ ബിജെപിയെ പ്രതിനിധീകരിച്ച് സ്ഥാനാർഥിയായിരുന്ന സമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് കേസ് വന്നിരിക്കുന്നത്. ഏഴ് തവണ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടും ജയപ്രദ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് എംപി എംഎൽഎ പ്രത്യേക കോടതി അവർക്കെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.





























